flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday 6 October 2015

വെട്ടുക്കല്ലിനായുള്ള ലോകത്തിലെ ആദ്യ സ്മാരകം




വെട്ടുക്കല്ലിനായുള്ള ലോകത്തിലെ ആദ്യ സ്മാരകം
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത്
ഇഖ്ബാല്‍ മങ്കട



ലേകത്തിലെ തന്നെ ആദ്യത്തെ വെട്ടുകല്ല്(ലാറ്ററൈറ്റ് കല്ല്) സ്മാരകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ചരിത്ര സ്മാരകം മലപ്പൂറം ജില്ലയിലെ അങ്ങാടിപ്പുറത്തുണ്ട്.ഇതുവരെ ആരും കാര്യമായി ശ്രദ്ധിക്കാതെപോയ  ഈ സ്മാരകം നാശത്തിന്റെ വക്കിലാണ്. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാവും എന്നതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള ഈ കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു
 


വെട്ടുകല്ലെന്ന ലാറ്ററൈറ്റുമായി ബന്ധപ്പെട്ട ലോകത്തിലെ ഒരേ ഒരു സ്മാരകമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്ന മലപ്പുറംജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടു ത്തുള്ള അങ്ങാടിപ്പുറത്തെ ദേശീയ ഭൂവൈജ്ഞാനിക സ്മാരകസ്തൂപം പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ് വളപ്പില്‍ ആരും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട് കാടുമൂടി കിടക്കുന്നു.സ്മാരകസ്തൂപത്തില്‍ വെട്ടുകല്ലിനെ ജനശ്രദ്ധയില്‍ കൊണ്ടുവന്ന സ്‌ക്വാട്ടിഷ് ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ഹാമില്‍ട്ടന്‍ ബുക്കാനെക്കുറിച്ചും വെട്ടുകല്ലിന്റെ സവിശേഷതകളെക്കുറിച്ചും വിവിധ ഭാഷകളില്‍ കൊത്തിവെച്ചിട്ടുണ്ട്. വെട്ടുകല്ലിനെയും ബുക്കാനെയും കുറിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലെ വിവരങ്ങള്‍ കാലപ്പഴക്കത്താല്‍ മങ്ങിത്തുടങ്ങിയിട്ടുണ്ട്.

സ്‌കൂള്‍ പാഠഭാഗങ്ങളില്‍ മണ്ണിനെകുറിച്ചുള്ള വിശദീകരണങ്ങള്‍ വളരെയധികമുണ്ടെങ്കിലുംവെട്ടുകല്ലിന്റെ വിവരണത്തില്‍ എവിടെയും ഈ സ്മാരകമോ ബുക്കാനനോ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അങ്ങാടിപ്പുറത്ത് ലോക ചരിത്രത്തില്‍ സ്ഥാനം നല്‍കിയ ഒരു സ്മാരകമുണ്ടെന്ന് നാട്ടുകാരില്‍ തന്നെ അറിയുന്നവര്‍ ചുരുക്കം. റെസ്റ്റ് ഹൗസില്‍ എത്തുന്നവര്‍ക്ക് കേവലമൊരു കാഴ്ചയായി ഒതുങ്ങിക്കൂടേണ്ട ഗതികേടാണ് ഈ ഭൂവൈജ്ഞാനിക ചരിത്രസ്മാരകത്തിന്.

1807
ല്‍ ഔദ്യോഗിക പര്യവേഷണത്തിന്റെ ഭാഗമായി കേരളം സന്ദര്‍ശിച്ച ബുക്കാനന്‍ തെക്കേ മലബാറില്‍ എത്തി. അങ്ങാടിപ്പുറത്ത് വെട്ടുകല്ലുകള്‍ വെട്ടിയെടുക്കുന്നതും കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തെക്കേമലബാറില്‍ പരക്കെ ഉപയോഗിച്ചുവരുന്ന ചെങ്കല്ല് അദ്ദേഹത്തെ ആകര്‍ഷിച്ചു. കേരളത്തിലെ കാര്‍ഷിക മേഖലയെയും മണ്ണിന്റെ വൈവിധ്യത്തിലും ഏറെ താത്പര്യമുണ്ടായിരുന്ന ബുക്കാനന്‍ കൂടുതല്‍ പഠനം നടത്തുകയും ലോകശ്രദ്ധയില്‍ എത്തിക്കുകയുംചെയ്തു.

വെട്ടുകല്ലിന്റെ ബ്രൗണ്‍കലര്‍ന്ന ചുകന്ന നിറം ഇരുമ്പ് ഓക്‌സൈഡിന്റെയും ഹൈഡ്രോക്‌സൈഡിന്റെയും ഇളംനിറത്തിലുള്ള പാച്ചുകളില്‍ അലുമിനിയം ഓക്‌സൈഡിന്റെയും സാന്നിധ്യമാണെന്ന് അദ്ദേഹത്തിന്റെ പഠനത്തില്‍ കണ്ടെത്തി. ഇഷ്ടിക എന്നര്‍ഥം വരുന്ന 'ലാറ്റിറിറ്റി സെന്‍സ്' എന്ന ലാറ്റിന്‍ പദത്തെ അടിസ്ഥാനമാക്കി ബുക്കാനന്‍ വെട്ടുകല്ലിന് ലാറ്ററൈറ്റ് എന്ന് പേരിട്ടു. ബുക്കാനന്റെ കണ്ടുപിടിത്തതിന് ശേഷം അധികം താമസിയാതെതന്നെ മ്യാന്‍മാര്‍, തായ്‌ലന്‍ഡ്, ബ്രസീല്‍, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വെട്ടുകല്ലിന്റെ സാന്നിധ്യം തിരിച്ചറിയുകയും ഉപയോഗത്തില്‍ കൊണ്ടുവരികയുംചെയ്തു. ഇപ്പോള്‍ ലോകത്തെ പല രാജ്യങ്ങളിലും വെട്ടുകല്ല് കാണപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ ഉപയോഗിച്ചുവരുന്നത് കേരളത്തിലാണ്.



യഥാര്‍ത്ഥത്തിലുള്ള വെട്ടുകല്‍മണ്ണ്‌ കേരളത്തിലാണ്‌ കാണപ്പെടുന്നത്‌. ഉഷ്ണമേഖലയില്‍ സ്ഥിതിചെയ്യുന്നതിനാലും ധാരാളം മഴയുള്ളതുകൊണ്ടും ഇത്തരം മണ്ണുകളുടെ രൂപീകരണം ഇവിടെ വളരെ വേഗത്തില്‍ സംഭവിക്കുന്നു. ആദ്യമായി ഈ മണ്ണുകളെ ശാസ്ത്രീയപഠനത്തിന്‌ വിധേയമാക്കിയതും നാമകരണം ചെയ്തതും കേരളത്തിലായിരുന്നു. അധികരിച്ചതോതില്‍ അയണിന്റെയും അലുമിനിയത്തിന്റെയും ഹൈഡ്രീകൃത ഓക്സൈഡുകള്‍ അടങ്ങിയിരിക്കുന്നുവെന്നതാണ്‌ ഇവയുടെ ഒരു പ്രത്യേകത. അമ്ലസ്വഭാവമുള്ള ഈ മണ്ണുകളിലെ ഫോസ്‌ഫറസ്‌,കുമ്മായാംശം, പൊട്ടാഷ്‌ എന്നിവയുടെ അളവ്‌ സസ്യോല്‍പ്പാദനത്തെ സംബന്ധിച്ചിടത്തോളം തൃപ്തികരമല്ല. കേരളത്തില്‍ ഇടനാടു മുഴുവനും ഇത്തരം മണ്ണു കാണപ്പെടുന്നു.


സ്കോട്ട്ലാന്‍ഡ്കാരനായ ഭിഷഗ്വരനും സഞ്ചാരിയും പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച് വിലപ്പെട്ട ചരിത്രക്കുറിപ്പുകള്‍ രേഖപ്പെടുത്തിയ പ്രകൃതികാരനുമെന്ന നിലയില്‍ പ്രസിദ്ധനാണ് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ (Francis Buchanan-Hamilton).പതിനെട്ടാം നൂറ്റാണ്ടിലെ മലബാറിനെക്കുറിച്ചറിയാനുള്ള പ്രധാനരേഖകളിലൊന്നാണ് അദേഹത്തിന്റെ സഞ്ചാരക്കുറിപ്പുകള്‍. അദ്ദേഹത്തിന്റെ ആദ്യദൗത്യത്തിലെ വിവരങ്ങള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മുതല്‍കൂട്ടായിരുന്നു. ടിപ്പു സുല്‍ത്താന്റെ പതനത്തിനു ശേഷമുള്ള കാലത്തെ വിശദ വിവരങ്ങള്‍ ക്രോഡീകരിക്കാനായാണ്‌ ഗവര്‍ണര്‍ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടാമതും ബുക്കാനന്‍ നിയുക്തനായത്.
ബംഗാളിലെ പഠനത്തിനിടക്കാണ്‌ വെല്ലസ്ലി പ്രഭു അദ്ദേഹത്തിന് മലബാറിലേക്കുള്ള പുതിയ ദൗത്യം ഏല്പിച്ചത്. 1800 ഏപ്രില്‍ 23 നു അദ്ദേഹം യാത്ര തിരിച്ചു. മദ്രാസില്‍ നിന്ന് മൈസൂര്‍,കര്‍ണ്ണാടകം എന്നീ സ്ഥലങ്ങള്‍ വഴി മലബാറില്‍ 1801 ജൂലൈ 6നു യാത്ര അവസാനിപ്പിച്ചു. യാത്രയിലുടനീളം വിവിധ മതസ്ഥരായ ജനങ്ങളെ നേരില്‍ കണ്ട് അവരുടെ അനുഭവങ്ങള്‍, ആചാരവിശേഷങ്ങള്‍, ജീവിതായോധനമാര്‍ഗ്ഗങ്ങള്‍, അറിവുകള്‍ എന്നിവ ചോദിച്ചറിഞ്ഞു. നാടിന്റെ ചരിത്രം അന്വേഷിച്ച് രേഖപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഗാഢമായ ഗവേഷണരേഖകളുടെ ആധികാരിക സ്വഭാവം മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനി ആ ഗവേഷണരേഖകള്‍ അവരുടെ സ്വന്തം നിലക്ക് 1807-ല്‍ ലണ്ടനില്‍ നിന്ന് മൂന്ന് ബ്രഹദ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.
A journey from Madras through Mysore, Canara and Malabar എന്നായിരുന്നു ഗ്രന്ഥത്തിന്റെ നാമം.

സ്കോട്ട്‌ലാന്റില്‍ 1762ഫെബ്രുവരി15 നാണ്‌ ബുക്കാനന്‍ ജനിച്ചത്. പിതാവ് ഭിഷഗ്വരനായിരുന്നു. ആ പാത പിന്‍ തുടര്‍ന്ന് മകനും ഏഡിന്‍ബറോയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു. കുറേ കാലം വ്യാപാരക്കപ്പലുകളില്‍ ഭിഷഗ്വരനായി ജോലി നോക്കിയശേഷം 1794-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു.





"A journey from Madras through Mysore, Canara and Malabar " എന്നഗ്രന്ഥത്തിന്റെ പുറം ചട്ട. 
ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ശസ്ത്രക്രിയാ വിദഗ്ദനായി ജോലി സ്വീകരിച്ച് ബംഗാളിലെത്തി. ഭാരതത്തിലേക്കുള്ള യാത്രക്കിടയില്‍ കുറച്ചുകാലം പെഗൂവിലും അന്തമാനിലും താമസിച്ചു. സസ്യശാസ്ത്രത്തിലെ പ്രത്യേക താല്പര്യം ഈ സമയത്ത് അവിടങ്ങളിലെ സസ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിച്ചു. ബംഗാളിലെ സസ്യങ്ങള്‍ മാത്രമല്ല ഗംഗയിലെയും ബ്രഹ്മപുത്രയിലെയും മത്സ്യങ്ങളെവരെ അദ്ദേഹം പഠനവിധേയമാക്കി. അന്നു വരെ കണ്ടത്താത്ത 100 ഇനം മത്സ്യങ്ങളെ അദ്ദേഹം കണ്ടെത്തി. ജീവ ശാസ്ത്ര മേഖലയില്‍ അദ്ദേഹം കണ്ടെത്തിയയും തിരിച്ചറിഞ്ഞതുമായ വര്‍ഗ്ഗങ്ങളെ നാമകരണവേളയില്‍ "Buch.-Ham" എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചു വരുന്നു.
1806-ല്‍ ബുക്കാനനെ നേപ്പാളിലേക്ക് അയക്കുകയുണ്ടായി. അവിടെയും തന്റെ വൈദ്യശാസ്ത്ര സേവനത്തിനു പുറമേ സസ്യങ്ങളെയും ചരിത്രത്തേയും പറ്റി ഗവേഷണം നടത്താന്‍ അദ്ദേഹം സമയം കണ്ടെത്തി. നേപ്പാളിന്റെ ചരിത്രരചനക്ക് വേണ്ട എല്ലാ സാമഗ്രികളും അദ്ദേഹം കണ്ടെത്തി. ഗവര്‍ണര്‍ ജനറലിന്റെ സര്‍ജനായി ജോലി നോക്കി കുറച്ചു നാള്‍ കഴിഞ്ഞ് അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചു പോയി. താമസിയാതെ അദ്ദേഹം വീണ്ടും ബംഗാളിലേക്കയക്കപ്പെട്ടു. ഇത്തവണ അദ്ദേഹത്തിന്റെ സേവനം സ്ഥിതിവിവരക്കണക്കുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു.
സ്മാരകത്തിലെ രേഖപ്പെടുത്തല്‍

ദേശീയ ഭൂവൈജ്ഞാനിക സ്മാരകം
വെട്ടുക്കല്ല്(ചെങ്കല്ല്)
"കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തും പരിസരങ്ങളിലും പരക്കെകാണപ്പെടുന്ന നിഗൂഡവും എന്നാല്‍ആകര്‍ഷകവുംമായ ഈ പാറ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കീഴീല്‍ പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ എന്ന സ്കോട്ടിഷ് ശസ്ത്രക്രിയ വിദഗ്ദന്‍ 1807ല്‍തിരിച്ചറിഞ്ഞു.ഈ പാറ നനവുള്ളപ്പോള്‍ മുറിച്ചെടുക്കാമെന്നും ഉണങ്ങിയാല്‍ ഉറപ്പുകൂടുന്ന ഇതിന്റെ ഇതിന്റെ മുറിച്ചെടുത്ത മുറിച്ചെടുത്ത കട്ടകള്‍ കെട്ടിട നിര്‍മ്മാമ വസ്തുവായി ഉപയോഗിക്കാമോന്നും അദ്ദേഹം മനസ്സിലാക്കി.അതിനാല്‍ ഇഷ്ടിക(ചെങ്കല്ല്)എന്നര്‍ത്ഥംവരുന്ന "ലാറ്റിരിറ്റി സെന്‍സ് ”എന്ന ലാറ്റിന്‍ പദത്തെ ആസ്പദമാക്കി ലാറ്ററൈറ്റ് എന്ന് ഈ പാറയെ നാമകരണം ചെയ്തു.ഈര്‍പ്പമേറിയ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ പാറകളുടെ അപക്ഷയംമൂലമാണ് ലാറ്ററൈറ്റ് ഉണ്ടാകുന്നത്സാധാരണയായി ഇത് ചുവന്നതും പുള്ളികളോട് കൂടിയതുംസുന്ധ്രവുമാണ്.ഈ പാറയില്‍ സിലിക്കയും ക്ലേഖനിജങ്ങളും ഇരുമ്പ്,അലൂമിനിയംഎന്നിവയുടെ ഓക്സൈഡുകളും വ്യത്യസ്ഥ അനുപാതത്തില്‍ അടങ്ങിയിരിക്കുന്നു.കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും,കൂടാതെ ഇന്ത്യയിലെന്നല്ല ലോകത്തിന്റെ പലഭാഗങ്ങളിലും ലാറ്ററൈറ്റ് കാണപ്പെടുന്നു.അലൂമിനിയം, ഇരുമ്പ്,മാംഗനീസ് ,നിക്കല്‍ എന്നിവയുടെ അയിരുകളുമായി ലാറ്ററൈറ്റ് ബന്ധപ്പെട്ടിരിക്കുന്നു.ഒരു കെട്ടിട നിര്‍മ്മാണ വസ്തുവായി ലാറ്ററൈറ്റ് വിപുലമായി ഉപയോഗിച്ചു വരുന്നു,പ്രത്യേകിച്ചും കേരളത്തില്‍"



1814-ല്‍ അദ്ദേഹത്തെ ബംഗാളിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മേധാവിയായി നിയമിച്ചു. ഇഷ്ടമുള്ള ജോലിയായിരുന്നിട്ടു കൂടി ആരോഗ്യപരമായ കാരണങ്ങളാള്‍ ആ ജോലി രാജിവച്ച് ഒരു വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.1829 ജൂണ്‍ 15 നു തന്റെ 65 ആമത്തെ വയസ്സില്‍ ബുക്കാനന്‍ അന്തരിച്ചു.
  • A journey from Madras through Mysore, Canara and Malabar (1807)
  • An Account of the Kingdom of Nepal (1819) നേപ്പാള്‍ രാജ്യചരിത്രം. (ISBN-13: 978-8120601437)
  • An account of the fishes found in the river Ganges and its branches (1822) എന്നിവ പ്രധാന കൃതികളാണ്.


              ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ രേഖപ്പെടുത്തല്‍
ഒരു ഉദ്യോഗസ്ഥന്‍ എന്നതിനപ്പുറം പ്രകൃതിയെ രേഖപ്പെടുത്താന്‍ കഴിഞ്ഞ ഒരു സഞ്ചാരിയായിരുന്നു ബുക്കാനന്‍.വെട്ടുക്കല്ലിന്റെതായാലും ബുക്കാനന്റെതായലും അടുത്തതലമുറയിലേക്ക് വെളിച്ചം വീശുന്നഒരു സ്മാരകം അവഗണനയേറ്റ് ആരാലും അറിയപ്പെടാതെ നശിക്കുന്നതു നീതീകരിക്കാവുന്നതല്ല.