flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

ചരിത്രം


--> 
മങ്കട ചരിത്രത്തിലൂടെ

 
പ്രൊഫസര്‍ മങ്കട അബ്ദുല്‍ അസീസ് മൗലവി
(Digitalised:iqbal mankada)

മങ്കടയുടെ രേഖപ്പെടുത്തിട്ടുള്ള പ്രാചീന ചരിത്രം അന്വേഷിച്ചുള്ള യാത്രയില്‍ ഞാന്‍ എത്തിയ വ്യക്തികളില്‍ രണ്ടുപേരാണ് പ്രൊഫസര്‍ മങ്കട അബ്ദുല്‍ അസീസ് മൗലവിയും ഹാജി മുഹമ്മദ് കപ്പൂരും.മങ്കടയുടെ ചരിത്രം മറ്റൊരു വ്യക്തിയും ഇത്രയുംസമഗ്രമായി രേഖപ്പെടുത്തീട്ടില്ല. ഇതൊരു അമൂല്യനിധിയാണ്.രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല.അടുത്ത തലമുറക്കായി അവര്‍ നീക്കിവെച്ച ഈ നിധിയുടെ മൂല്യം വിലമതിക്കാനാവാത്തതാണ്.ഒരു തലമുറക്കുവേണ്ടി മങ്കട ഓണ്‍ലൈന്‍ ഇവര്‍ക്കുള്ള പ്രണാമം അര്‍പ്പിക്കുന്നു.

മങ്കട-അതിന് ചരിത്രമുണ്ടോ?പ്രാചീനതയില്‍ അധിഷ്ഠിതമായ ചരിത്രം.
അസീസ് മൗലവിയുടെ ലേഖനം ആരംഭിക്കുന്നതിങ്ങനെയാണ്.ചരിത്രം എന്നത് നിലനില്പിന്റെ തെളിവായതിനാല്‍ മങ്കടയ്കും ഒരു ചരിത്രമുണ്ടാവും എന്നത് സത്യമാണ്.ആ ചരിത്രം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് മങ്കട ഓണ്‍ലൈന്‍. തുടര്‍ന്ന് വായിക്കുക. ചരിത്രത്തിലേക്കുള്ള വാതായനം നമ്മുക്ക് കൂട്ടായി തുറക്കാം.

കേരളത്തിന്റെ ചരിത്രഗതിയില്‍ മാറ്റംവരുത്തിയ പലസംഭവങ്ങളും നടന്നിട്ടുണ്ട്.അവയിലെല്ലാം വള്ളുവകോനാതിരിയുടെ പങ്ക് പ്രമുഖമായതായിരുന്നു.ഈ സ്വരൂപം പലപേരുകളിലും അറിയപ്പെടുന്നു. വള്ളാട്ടിരി,അറങ്ങോട്ടിരി എന്നിവ അവയില്‍പ്പെടുന്നു.



കൊങ്ങന്‍പ്പടയുടെ ആക്രമണം

തമിഴ് നാട്ടില്‍ നിന്ന് പലക്കാലങ്ങളിലായി പാലക്കാട് തുറസ്സിലൂടെ ചോളന്‍മാരുടെയും പാണ്ഢ്യന്‍മാരുടെയും സൈന്യങ്ങള്‍ കേരളത്തിലേക്ക് അധിക്രമിച്ച് കടന്നിട്ടുണ്ട്.ഈ കൊങ്ങന്‍ ആക്രമണം തുരത്താന്‍ സാമൂതിരിയും വള്ളുവക്കോനാതിരിയും കേരളത്തിലെ മറ്റ് നാടുവാഴികളും സംയുക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരദേശിസേനയെ തുരത്തുന്നതില്‍ പലപ്പോഴും അവര്‍ വിജയിച്ചു.പക്ഷേ അതിന്റെ അനന്തരഫലം വള്ളുവക്കോനാതിരിയെ പ്രതികൂലമായി ബാധിച്ചു.വള്ളുവക്കോനാതിരിക്ക് പല പ്രധാന സ്ഥലങ്ങളും നഷ്ടപ്പെട്ടു.സാമൂതിരി അവകയ്യടക്കുകയാണ് ഉണ്ടായത്.രണ്ട് സ്വരൂപങ്ങളും തമ്മിലുള്ള മത്സരം ഇതോടെ രൂക്ഷമായി.അതിന്റെ പ്രത്യക്ഷഫലമാണ് തിരുനാവായയില്‍ നടന്നിരുന്ന മാമാങ്കത്തില്‍ പ്രകടമായത്.

വള്ളുവക്കോനാതിരിയില്‍ നിന്ന് മാമാങ്കത്തിന്റെ അദ്ധ്യക്ഷസ്ഥാനം സാമൂതിരി പിടിച്ചെടുത്തു. ഈ കാര്യത്തില്‍ മുസ്ലീംങ്ങളുടെ സഹായം സാമൂതിരിക്ക് ലഭിച്ചിരുന്നു.പിന്നീട് വള്ളുവക്കോനാതിരിയുടെ ശക്തി ക്രമേണകുറയുന്നതായിട്ടാണ് നാം കാണുന്നത്.

കൂറുമാറ്റം
ഈ സ്വരൂപത്തിന്റെ പലമന്ത്രിമാരും പടനായകന്‍മാരും പലരും പിന്നീട് സാമൂതിരി പക്ഷത്തുചേര്‍ന്നു.മണ്ണാര്‍ക്കാട് നായര്‍, കോങ്ങാട്ടുനായര്‍ തുടങ്ങിയവര്‍ കൂറുമാറ്റം നടത്തിയ സേനാനായകരില്‍പ്പെടുന്നു.മങ്കടയുടെ സമീപപ്രദേശമായ പാങ്ങിനും ചെറുകുളമ്പിനും ഇടയിലുള്ള പടപ്പറമ്പ് രണ്ട് സ്വരൂപങ്ങളും തമ്മില്‍ നടത്തിയിരുന്ന യുദ്ധത്തിന്റെ വേദിയായിരുന്നു.ഇന്ന് കോട്ടക്കല്‍ എന്നപ്പേരില്‍ അറിയപ്പെടുന്ന വെങ്കിട്ടക്കോട്ട വള്ളുവക്കോനാതിരിയില്‍ നിന്നും സാമൂതിരി പിടിച്ചടക്കിയതാണ്.മഞ്ചേരിക്കടുത്ത് പന്തലൂരാണ്
വള്ളുവക്കോനാതിരിയുടെ പഴയ ആസ്ഥാനം.ആ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ പക്ഷക്കാരെ സാമൂതിരി സ്വാധീനിക്കുകയും അവസാനം വള്ളുവക്കോനാതിരി പന്തലൂര്‍ ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. ആസ്ഥാനം കടന്നമണ്ണയിലേക്ക് മാറ്റിയതും ഈ പാശ്ചാതലത്തിലാണ്. കടന്നമണ്ണ കോവിലകത്തു നിന്നും വേര്‍പിരിഞ്ഞ് പിന്നീട് അരിപ്ര,മങ്കട,ആയിരനാഴി,എന്നീകോവിലകങ്ങള്‍ ഉടലെടുത്തു. വള്ളാട്ടുക്കര രാജവംശം ഈ നാല് കോവിലകങ്ങളിലും പരിമിതമാണ്.

തമ്പുരാന്‍ രാജര്‍ഷി
ഈ കോവിലകങ്ങളിലെ തമ്പുരാക്കന്‍മാരില്‍ ഏറ്റവുംപ്രായംകൂടിയ ആളാണ് വള്ളുവകോനാതിരി.അദ്ദേഹം വലിയ തമ്പുരാന്‍ എന്നറിയപ്പെടുന്നു.അദ്ദേഹം താമസ്സിക്കുക കുറുവയിലെ പ്രത്യേകഭവനത്തിലാണ്.വലിയതമ്പുരാന്‍ ജപത്തിലും പ്രാര്‍ത്ഥനയിലും സമയം ചെലവഴിക്കുന്നു.ഐഹിക ബന്ധങ്ങള്‍ എല്ലാം വിഛേദിച്ച് ആത്മീയകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന രാജര്‍ഷിയാണദ്ദേഹം.
മരുമക്കള്‍ അദ്ദേഹത്തിനു വേണ്ടി രാജ്യഭരണം നടത്തുന്നു. ഈ സ്വരൂപത്തിന്റെ ശക്തിക്ഷയത്തിനു ഇടവരുത്തിയതില്‍ ഈ സമ്പ്രദായം വഹിച്ച പങ്ക് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആറങ്ങോട്ടിരി എന്നപ്പേരിലാണ് വള്ളുവനാട്ട് രാജാവ് പഴയരേഖകളില്‍ അറിയപ്പെടുന്നത്.ആറിന് അപ്പുറത്തുള്ള രാജ്യത്തിന്റെ അധിപന്‍ എന്നാണ് വിവക്ഷ. ആറുകൊണ്ടുദ്ദേശിക്കുന്നത് പൊന്നാനി പുഴയെയാണ്.

ഹൈദരലിയുടെ ആഗമനം
ഹൈദരലിയും അതിനുശേഷം ടിപ്പുവും മലബാര്‍കീഴടക്കിയ കാലത്ത് വള്ളുവകോനാതിരിയുടെകീഴല്‍ അവശേഷിച്ച പ്രദേശങ്ങള്‍ ഇപ്പോഴത്തെ പെരിന്തല്‍മണ്ണതാലൂക്കുംമണ്ണാര്‍ക്കാട് താലൂക്കില്‍പ്പെട്ട എടത്തനാട്ടുക്കര,അലനല്ലൂര്‍ എന്നീ പ്രദേശങ്ങളും മാത്രമാണ്. തിരുനാവായ,കൊങ്ങാട്,മങ്കര,കവളപ്പാറ,പന്തലൂര്‍ എന്നിവ പാലക്കാട്ടുരാജാവും സാമൂതിരിയും പാലക്കാട്ടു രാജാവും കൈവശപ്പെടുത്തിയിരുന്നു.മൈസൂര്‍ ആക്രമമത്തിനു മുമ്പുതന്നെ വെള്ളാട്ടുകര സ്വരൂപം തങ്ങളുടെ ആസ്ഥാനമായ പന്തലൂര്‍മല ഉപേക്ഷിച്ച് കടന്നമണ്ണയിലേക്ക് പാലായനം ചെയ്തിരുന്നതായാണ് മനസ്സിലാകുന്നത്.

സാമൂതിരിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പാലക്കാട് രാജാവ് അഭ്യര്‍ത്ഥിച്ചിരുന്നതനുസരിച്ച് മൈസൂര്‍ സൈന്യാധിപനായ നവാബ് ഹൈദരലിഖാന്‍ ഒരു വലിയ സൈന്യത്തെ മലബാറിലേക്ക് അയച്ചത് 1757ലാണ്.അതുമുതല്‍ 1792വരെ മലബാറും കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും പലഭാഗങ്ങളും മൈസൂര്‍ഭരണത്തിന്‍ കീഴിലായിരുന്നു.1792ല്‍ ടിപ്പുവിന്റെ സൈന്യത്തെ ഇംഗ്ലീഷുകാര്‍ മലബാറില്‍ തോല്‍പ്പിക്കുന്നതുവരെ ഇതായിരുന്നു സ്ഥിതി.ടിപ്പുവിന്റെ മലബാര്‍ അധിനിവേശക്കാലത്ത് വള്ളാട്ടുക്കര രാജക്കന്‍മാര്‍ തിരുവിതാംകൂറില്‍ അഭയം തേടിയിയിരുന്നു.

കടന്നമണ്ണ പള്ളിയും ഖബര്‍സ്ഥാനവും

മങ്കട പഞ്ചായത്തിലെ ഏറ്റവും പുരാതന മുസ്ലീംകേന്ദ്രം കടന്നമണ്ണയാണ്.കടന്നമണ്ണപള്ളിക്ക് ഏകദേശം 300ലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.മൈസൂര്‍ അധിനിവേശം നടക്കുന്ന 1757ന് മുമ്പ് ഈ പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.ഈ പള്ളിയുടെ നിര്‍മ്മാണത്തിന്റെ കഥ കൈപ്പുള്ളി വലിയാത്ര കോയക്കുട്ടിസാഹിബ് പറഞ്ഞതുപ്രകാരം ആലങ്ങാട്ട് സ്വരൂപവുമായി വെള്ളാട്ടുകര രാജാവ് സൗഹൃദ ബന്ധത്തില്‍ ആയിരുന്നതിനാല്‍ കുറെ മാപ്പിളമാരെ കടന്നമണ്ണയിലേക്കയക്കാന്‍ വെള്ളാട്ടിരി ആവശ്യപ്പെട്ടു.അത് അനുസരിച്ച് അവിടുന്ന് വന്ന മുസ്ലീംങ്ങള്‍ക്ക് വയലും ഭൂമിയും രാജാവ് നല്കി.അവര്‍ ആലങ്ങാടന്‍മാര്‍ എന്നപ്പേരില്‍ അറിയപ്പെട്ടു.ഇന്നും ഈ പ്രദേശത്തെ ഒരു പ്രബല കുടുംബമാണ് ആലങ്ങാടന്‍ തറവാട്.കടന്നമണ്ണ മുതല്‍ മങ്കട പള്ളിപ്പുറം വരെയുള്ള പ്രദേശത്തെ ഭൂമികള്‍ മിക്കതും ആലങ്ങാടന്‍ മാരുടെതാ- യിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. കടന്നമണ്ണകോവിലകമാണ് കടന്നമണ്ണ പള്ളിക്ക് ഭൂമിനല്‍കിയത്.ഇതു സംബന്ധിച്ച തിട്ടൂരം അരപ്പായകടലാസ്സില്‍ എഴുതിയിരുന്നത് താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്ന് കോയക്കുട്ടി സാഹിബ് പറഞ്ഞിട്ടുണ്ട്. ഈ തിട്ടൂരം അല്ലെങ്കില്‍ തിരുവെഴുത്ത് ആലങ്ങാടന്‍ കോട്ടയില്‍ ഇബ്രാഹിമിന്റെ പേരിലാണ്.42സെന്റ് ഭൂമിയാണ് പള്ളിക്ക് കോവിലകം കല്‍പ്പിച്ച് അനുവദിച്ചിരിക്കുന്നത്.ഇന്ന് കാണുന്ന വിശാലമായ കടന്നമണ്ണ ഖബര്‍സ്ഥാന്റെ പിന്നീട് പലകാലത്തായി പള്ളിഭരണാധികാരികള്‍ വാങ്ങിയതാണ്.വെള്ളാട്ടുകര സ്വരൂപതിന്റെ ആസ്ഥാനമായ കടന്നമണ്ണകോവിലകം അന്ന് സ്ഥിതിചെയ്തിരുന്നത് ഇപ്പോഴത്തെ മങ്കട പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നിന്നും ഏതാനും മീറ്റര്‍ പടിഞ്ഞാറ് പെരിന്തല്‍മണ്ണ-മഞ്ചേരി റോഡിന്റെ തെക്കേഭാഗത്തുള്ള ഒരു സ്ഥലത്തായിരുന്നു.ആ സ്ഥലം ഇപ്പോഴും കോലോത്തുംതൊടി എന്നപേരിലാണ് അറിയപ്പെടുന്നത്.അവിടെ നിന്ന് ചിലപുരാതന വസ്തുക്കള്‍ കാര്‍ഷികാവശ്യത്തിനായി കിളച്ചപ്പോള്‍ ലഭിച്ചതായി അറിയുന്നു.

കടന്നമണ്ണയിലെ കൈപ്പുള്ളി, പൂന്തോടന്‍,പട്ടിക്കാടന്‍, പള്ളിയാലില്‍, കാരളിയന്‍ എന്നീ കുടുംബങ്ങള്‍ ആലങ്ങാടന്‍ കുടുംബത്തിന്റ ശാഖകളാണ്.കടന്നമണ്ണപ്പള്ളിക്ക് ആദ്യംകുറ്റിതറച്ചത് ഇപ്പോള്‍ മാട്ടുമ്മത്തൊടിയില്‍ എന്നപ്പേരില്‍ അറിയപ്പെടുന്ന സ്ഥലത്താണ്.അവിടെ നിന്നും ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പിന്നീട് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്.

കമ്പനിഭരണം
1792ല്‍ മലബാറിന്റെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുക്കുന്ന സമയത്ത് വള്ളുവക്കോനാതിരിയുടെ സ്ഥിതി അസൂയാവഹമായിരുന്നില്ല.സാമ്പത്തികമായും രാഷ്ട്രീയമായും അദ്ദേഹം ദുര്‍ബലനായിരുന്നു.മൈസൂര്‍ ആധിപത്യക്കാലത്ത് ഈ സ്വരൂപത്തിലെ തമ്പുരാക്കന്‍മാര്‍ തിരുവിതാംക്കൂറിലേക്ക് രക്ഷപ്പെട്ടു.പിന്നീട് മൈസൂരിനെതിരെയുള്ള യുദ്ധത്തില്‍ ഇംഗ്ലീഷുക്കാരെ സഹായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.അതിനുള്ള ശക്തി അവര്‍ക്കുണ്ടായിരുന്നില്ല.

ബ്രിട്ടീഷ് ആധിപത്യം സ്ഥാപിതമായപ്പോള്‍ അവര്‍ തിരിച്ചുവരികയുംബ്രിട്ടീഷുക്കാര്‍ അവര്‍ക്ക് നഷ്ടപ്പെട്ട രാജ്യം തിരിച്ചുകൊടുക്കുകയും ചെയ്തു.പക്ഷേ കമ്പനിയുടെ കീഴില്‍ കമ്പനിയുടെ നിയമങ്ങള്‍ നടപ്പിലാക്കാനെ മറ്റുനാടുവാഴികളെപ്പോലെ അവര്‍ക്കും അധികാരം ഉണ്ടായിരുന്നുള്ളൂ.അവര്‍ നികുതി പിരിച്ച് കമ്പനിക്ക് അടച്ചുകൊള്ളണം.വെള്ളാട്ടിരിക്ക് നിശ്ചയിച്ചിരിക്കുന്ന കപ്പം 41594 ½ രൂപയായിരുന്നു(മലബാര്‍ മാന്വല്‍ പേജ്.531).

നികുതി നിഷേധം

ഈ സംഖ്യ പിരിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. മാപ്പിളമാരോട് നികുതി ചോദിച്ചാല്‍ അവര്‍ വാളെടുക്കും, നായന്‍മാരാകട്ടെ തങ്ങള്‍ ഇതുവരെ ആര്‍ക്കും നികുതി കൊടുത്തിട്ടില്ല,ഇനിയിപ്പോള്‍ ആര്‍ക്കും നികുതി കൊടുക്കുകയുംമില്ല എന്നു പറഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.നായന്‍മാര്‍ വെള്ളാട്ടിരിയുടെ സൈന്യത്തിന്റെ മുഖ്യ ഘടകമാണ്.അവരായിരുന്നു ചാവേര്‍പ്പടനടത്തി ചത്തും കൊന്നും തങ്ങളുടെ സ്വാമിയെ സേവിച്ചത്.അവര്‍ക്ക് പ്രതിഫലമായി രാജാവ് ഭൂമി നല്‍കിയിരുന്നു.അതിലെ വരുമാനം കൊണ്ടാണ് അവര്‍ ജീവിച്ചിരുന്നത്.അവരില്‍ നിന്ന് രാജാവ് കപ്പം പിരിച്ചിരുന്നില്ല.ടിപ്പുവിന്റെ പടയോട്ടം നായന്‍മാരുടെ മേധാവിത്വത്തിനേറ്റ കനത്ത പ്രഹരമായിരുന്നു.അവരില്‍ പലരും ജീവനും കൊണ്ടോടി നാടുവിട്ടു.

ഏതാണ്ട് നാല്പതു വര്‍ഷം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ കണ്ടകാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.മുസ്ലീംങ്ങള്‍ പലമേഖലകളിലും പ്രാബല്യം നേടിയിരുന്നു.കൃഷിയിലും കച്ചവടത്തിലും അവര്‍ വ്യക്തമായ മേധാവിത്ത്വം സ്ഥാപിച്ചിട്ടുണ്ട്.നായന്‍മാര്‍ക്ക് അവരുടെ പാരമ്പര്യതൊഴിലായ സൈനിക സേവനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
നായന്‍മാരും മാപ്പിളമാരും തമ്മില്‍ സ്പര്‍ദ്ധവര്‍ദ്ധിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷുക്കാരുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തു.
നികുതി നല്കിയില്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ സ്ഥലം വിടുകയും ടിപ്പു തിരിച്ചുവരുമെന്ന കോവിലകം കാര്യസ്ഥന്‍മാരുടെ ഭീഷണിയൊന്നും നായന്‍മാരില്‍ അനുകൂലപ്രതികരണങ്ങളുണ്ടാക്കിയില്ല.ഏതായാലും നികുതി അടക്കാന്‍ അവര്‍ തയ്യാറായില്ല.

മാപ്പിളമാരാകട്ടെ ബ്രിട്ടീഷുക്കാര്‍ക്ക് ഗുണം ചെയ്യുന്ന സകലതിനും എതിരായിരുന്നു.നാടുവാഴിക്ക് നികുതികൊടുത്താല്‍ അത് എത്തുക കമ്പനിഫണ്ടിലേക്കാണന്നവര്‍ക്കറിയാം.ഇംഗ്ലീഷുക്കാര്‍ക്ക് എതിരായുള്ള പോരാട്ടം നടത്തിയിരുന്ന മഞ്ചേരി അത്തന്‍ കുരിക്കള്‍,ഉണ്ണിമൂസ മൂപ്പന്‍,ചെമ്പന്‍പോക്കര്‍ എന്നിവരുടെ താവളം വള്ളാട്ടുകരയുടെ അതിര്‍ത്തില്‍പ്പെട്ട പന്തലൂര്‍മലയാണ്. ഈ പന്തലൂര്‍ മലയുടെ തെക്കേചരിവ് ചേരിയന്‍മല എന്ന പേരില്‍ അറിയപ്പെട്ടു.ഈ ചേരിയം മലയില്‍ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരമാണ് കടന്നമണ്ണ കോവിലകത്തേക്കുള്ളത്.

രാജ്യപുരോഗതിക്ക് മാപ്പിള സാനിദ്ധ്യം

സാമൂതിരിയുടെ ശക്തിക്കും ഐശ്വര്യത്തിനും കാരണം മാപ്പിളമാരാണെന്ന് ധരിച്ച വെള്ളാട്ടിരി തന്റെ രാജ്യത്ത് അധിവസിക്കാന്‍ മാപ്പിളമാരെ പ്രേരിപ്പിച്ചു.സാമൂതിരി മുക്കുവരെ ഇസ്ലാമതം വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതുപോലെ ചെറുമരെ ഇങ്ങനെ ചെയ്യാന്‍ വെള്ളാട്ടിരിയും പ്രേരിപ്പിച്ചു.മുസ്ലീംങ്ങളുടെ സംഖ്യ അദ്ദേഹത്തിന്റെ രാജ്യത്ത് വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കി. പുത്തനങ്ങാടി,ചാപ്പനങ്ങാടി,കൂട്ടിലങ്ങാടി, കാപ്പില്‍, കടന്നമണ്ണ, വലമ്പൂര്‍,മുള്ള്യാകുര്‍ശി,മങ്കടപള്ളിപ്പുറം എന്നീ സ്ഥലങ്ങള്‍ മുസ്ലീം കേന്ദ്രങ്ങളായത് ഇങ്ങനെയാണ്.സാമൂതിരിയുടെ നാട്ടിലെ തിരൂരങ്ങാടിപ്പോലുള്ള മുസ്ലീം കേന്ദ്രങ്ങള്‍ക്കുള്ള ബദലുകളായിരുന്നു ഇവ.ഇവിടെയൊല്ലാം പള്ളി നിര്‍മ്മിക്കാന്‍ നാടുവാഴി സ്ഥലം അനുവദിക്കുകയും അവര്‍ക്ക് ഖാസിമാരെ നിയമിക്കാന്‍ മഖ്ദൂം കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.ഈ സ്ഥലങ്ങളിലെല്ലാം മുസ്ള്യാരകങ്ങള്‍ എന്നപ്പേരില്‍ കുടുംബങ്ങളുണ്ടായത് ഇങ്ങിനെയാണ്.

മലപ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും കുറേ മുസ്ലീങ്ങള്‍ കുടിയേറിപ്പാര്‍ത്തു.അവര്‍ കഠിനമായി അധ്വാനിച്ച് ആ സ്ഥലങ്ങളെ കൃഷിയോഗ്യമാക്കി.ആന,പന്നി,നരി,പാമ്പുകള്‍ തുടങ്ങിയവയോട് പൊരുതിയാണ് കാട്ടു പ്രദേശങ്ങളെ നാട്ടു പ്രദേശങ്ങളാക്കിയത്. മലമ്പനിയും മറ്റ് മഹാരോഗങ്ങളും അവരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു.മൈസൂര്‍ ഭരണകാലത്ത് രാജകുടുംബാംഗങ്ങളും ബ്രാഹ്മണരും സവര്‍ണ്ണരും നാട്ടു വിട്ടപ്പോള്‍ മുസ്ലീംകുടിയേറ്റം വര്‍ദ്ധിക്കുകയും ചെയ്തു.കാട് വെട്ടിതെളീയിച്ച് കൃഷിസ്ഥലവും വാസസ്ഥലവും നിര്‍മ്മിച്ചു.അങ്ങാടികളിലും നഗരങ്ങളിലും താമസ്സിക്കുന്ന മാപ്പിളമാരെപ്പോല സംസ്കാര സമ്പന്നരായിരുന്നില്ല ഇവര്‍.കൃഷിയും കന്നുകാലികളുമായിരുന്നു അവരുടെ പ്രധാന ചിന്താവിഷയം.ഇവരെ മറ്റുള്ളവര്‍ പരിഹാസത്തോടെ മാപ്പിളക്കാടന്‍, കാടന്‍മാപ്പിള, ജംങ്ക്ലിമാപ്പിള (ലോഗന്‍സ് മാന്വല്‍)എന്നു വിളിച്ചു. തിരൂരങ്ങാടിപ്പോലുള്ള പഴയ മുസ്ലീംനഗരവാസികള്‍ കിഴക്കരെന്നാണ് ഇവരെ വിശേഷിപ്പിച്ചത്.പരിഷ്കാരം കുറവായിരുന്നുവെങ്കിലും വിളഞ്ഞു നില്‍ക്കുന്ന അവരുടെ നെല്ലുംകുലച്ചു നില്‍ക്കുന്ന വാഴകളും തെങ്ങിന്‍ കമുങ്ങിന്‍ തോട്ടങ്ങളും ജന്മിമാരെയും അവരുടെ കാര്യസ്ഥന്‍മാരെയും അസൂയാലുക്കളാക്കാന്‍ പോന്നതായിരുന്നു.അവര്‍ പലദ്രോഹനടപടികളും കൈകൊണ്ടു.അമിത നികുതി,പാട്ടവും മിച്ചവാരവും ഇവരുടെ മേല്‍ ചുമത്തി.വിസമ്മതിച്ചവരെ ഉഭയത്തില്‍ നിന്നും ഒഴിപ്പിക്കല്‍ സാധാരണയായിരുന്നു.ഈ അനീതികരിക്കെതിരെ മാപ്പിളമാര്‍ പ്രതിഷേധിച്ചു.കായികമായി ചെറുത്ത അവസരങ്ങളുമുണ്ടായി. അത്തന്‍കുരിക്കള്‍,ഉണ്ണിമുസ,ചെമ്പന്‍പോക്കര്‍ എന്നിവരുടെ വിപ്ലവാശയങ്ങള്‍ ഇവരെ സ്വാധീനിക്കുകയും ചെയ്തിരുന്നു.ഇങ്ങനെ നായന്‍മാരും മാപ്പിളമാരും നികുതി നല്കാന്‍ വിസമ്മതിച്ചപ്പോള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി കപ്പമായി നിശ്ചയിച്ച തുക അടക്കുവാന്‍ വള്ളുവകോനാതിരിക്ക് കഴിഞ്ഞില്ല.അതിനാല്‍ ഭരണം ഏറ്റെടുക്കുകയും നികുതി നേരിട്ട് പിരിക്കാന്‍ ഉദ്ദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.എത്ര സംഖ്യയാണോ നാടുവാഴി കപ്പം കൊടുക്കേണ്ടിയിരുന്നത് അതിന്റെ 20% ശതമാനമാണ് മാലിഖാനായി കമ്പനി അവര്‍ക്ക് കൊടുത്തു.ഈ മാലിഖാന്‍ ഇപ്പോഴും അവര്‍ക്ക് ലഭിക്കുന്നുണ്ട്.

മങ്കട കോവിലകം

1792ലാണല്ലോ ബ്രിട്ടീഷുക്കാര്‍ ടിപ്പുവില്‍നിന്നും മലബാര്‍ പിടിച്ചടക്കിയത്.അന്ന് കടന്നമണ്ണ കോവിലകം മാത്രമാണ് നിലനിന്നിരുന്നത്.മങ്കട കോവിലകവും ആയിരനാഴികോവിലകവും അരിപ്ര കോവിലകവും എപ്പോഴാണ് സ്വതന്ത്രങ്ങളായാത് എന്ന് അന്വേഷണങ്ങളില്‍ മനസ്സിലാവുന്നില്ല.മങ്കട കോവിലകത്തെ അംഗമായ എം.സി നന്ദകുമാരരാജ പറയുന്നത് കടന്നമണ്ണയില്‍ നിന്ന് ഭാഗം പിരിഞ്ഞ താവഴി ആദ്യം താമസിച്ചത് കടമ്പോട്ട് കോവിലകത്താണ്. പിന്നീടാണ് ഇപ്പോഴുള്ള സ്ഥലത്ത് കോവിലകം നിര്‍മ്മിച്ചത്.ഇതിന്റെ കാലയളവ് തിട്ടപ്പെടുത്താന്‍ രേഖകളൊന്നും ലഭ്യമല്ല.ഇപ്പോള്‍ കോവിലകം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു നമ്പൂതിരി ഇല്ലവും അയ്യപ്പക്ഷേത്രവുമാണ് ഉണ്ടായിരുന്നത്.ഇല്ലത്തിന് അന്യംവന്നു. അയ്യപ്പക്ഷേത്രം കോവിലകം കോമ്പൗണ്ടില്‍ ഇപ്പോഴും നിലനില്കുന്നു.

മങ്കട സബ്ഡിവിഷന്‍

രാജ്യത്തെ ജില്ലകളും താലൂക്കുകളും ഫര്‍ക്കകളും അംശങ്ങളും ദേശങ്ങളും ആയി ബ്രിട്ടീഷുകാര്‍ വിഭജിച്ചു.1924 മുതല്‍ 26വരെ മലബാറിന്റെ സര്‍വെ നടത്തിയ ലെഫ്.വാര്‍ഡ്,ലെഫ.കേണല്‍ എന്നീ രണ്ടു ഇംഗ്ലീഷുക്കാര്‍ തയ്യാറാക്കിയ A Discriptive Memoir of Malabar എന്ന കൃതിയില്‍ മങ്കട സബ്ഡിവിഷനെപ്പറ്റി പ്രസ്ഥാവിച്ചിട്ടുണ്ട്.അതിലെ രണ്ട് അംശങ്ങള്‍ മങ്കട അംശവും പള്ളിപ്പുറം അംശവുമാണ്.അവയുടെ ക്രമ നമ്പര്‍ 14,15 ആണ്.

ആറുദേശങ്ങള്‍

മങ്കട അംശത്തിന് അതനുസരിച്ച് ആറുദേശങ്ങളുണ്ട്.അവ ക്രമനമ്പറുകളോടൊപ്പം 68 മങ്കട,69വെള്ളില്ല,70 കടന്നമണ്ണ,71കര്‍ക്കിടകം,72ഞാറക്കാട്,73കൂട്ടിലായ്(പേജ് 171).ഈ പുസ്തകത്തില്‍ മങ്കട managaddaയാണ്.ഈഫര്‍ക്കക്ക് മങ്കട എന്ന പേര് ലഭിച്ചത് മറ്റ് മൂന്ന് കോവിലകങ്ങളെക്കാള്‍ മങ്കട കോവിലകത്തിന് ഉണ്ടായിരുന്ന പ്രാധാന്യം കൊണ്ടായിരിക്കണം.ദേശങ്ങള്‍ക്ക് നമ്പര്‍ കൊടുത്തിരിക്കുന്നത് ഭൂമിശാസ്ത്രപരമായ കിടപ്പ് അനുസരിച്ചല്ല എന്ന് വ്യക്തമാണ്.മങ്കടക്ക് ശേഷം ക്രമനമ്പറില്‍ കടന്നമണ്ണയും വെള്ളിലയും മുമ്പിലായത് ഇവിടെ സ്ഥിതിചെയ്യുന്ന കോവിലകങ്ങളുടെ പ്രാധാന്യം കൊണ്ടായിരിക്കണം.കൂട്ടിലായ ഇപ്പോഴത്തെ കൂട്ടിലാണ്.ആയിരനാഴി കോവിലകത്തിന്റെ സാനിദ്ധ്യമാണ് വെള്ളിലക്ക് പ്രാധാന്യം നല്കിയത്.ഇപ്പോള്‍ ഞാര്‍ക്കാട് ദേശമില്ലെന്നും ചേരിയം ദേശമാണ് ഉള്ളതെന്നും ശ്രദ്ധേയമാണ്.ഓരോ പ്രദേശത്തെയും പ്രധാനപ്പെട്ട കെട്ടിടങ്ങളും ക്ഷേത്രങ്ങളും പള്ളികളും കാവുകളും ഈ സര്‍വ്വെ ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു.മങ്കട ദേശത്തെ മുഖ്യസ്ഥന്റെ വീട് പന്തലൂര്‍ മലയില്‍നിന്ന് 2മൈല്‍ 31/4ഫര്‍ലോങ്ങ് അകലെയാണെന്നാണ് ആ രേഖ പറയുന്നത്.ആ മുഖ്യസ്ഥന്‍ മങ്കട കോവിലകത്തെ തമ്പുരാനായിരിക്കാനാണ് സാധ്യത.വെള്ളിലയിലെ ഒരു കാവിനെ പറ്റി (കോവ്)പ്രസ്ഥാവിക്കുന്നുണ്ട്.മൂന്ന് കോവിലകങ്ങളെ പറ്റിയും പരാമര്‍ശമില്ലെന്നത് അത്ഭുതകരമായിരിക്കുന്നു.

വള്ളാട്ടിരിയുടെ ആസ്ഥാനം അങ്ങാടിപ്പുറമാമെന്നാണ് പുസ്തകത്തില്‍ കാണുന്നത്.അവിടുത്തെ ക്ഷേത്രത്തെപറ്റിയും രേഖപ്പെടുത്തിടുണ്ട്. കോഴിക്കോട്-പാലക്കാട് റോഡും,മഞ്ചേരി-ആനകയം കര്‍ക്കിടകം വഴി പോകുന്നതായി പറയുന്നുണ്ടെങ്കിലും മങ്കടയെ ഈ വഴിയില്‍ കാണുന്നില്ല.മലപ്പുറത്ത് കൂടിയുള്ള കോഴിക്കോട്-പാലക്കാട് റോഡിനെ പറ്റി പരാമര്‍ശമില്ലെന്ന് മനസ്സിലാവുന്നത് ആ റോഡ് അന്ന് ഇല്ലായിരുന്നുവെന്നാണ്. 1800കാലത്ത് മലബാര്‍ സന്ദര്‍ശിച്ച ബുക്കാനന്റെ A journey from Madras എന്ന കൃതിയില്‍ മങ്കടയെ സംബന്ധിച്ച് യാതൊരു പരാമര്‍ശവുമില്ല.മങ്കടയിലെ നെല്‍വയലുകളെപറ്റി ബുക്കാനന്‍ രേഖപ്പെടുത്തീട്ടുണ്ടെന്ന് സര്‍ദാര്‍ കെ.എം പണിക്കരും ,ഡോ.സി.കെ കരീമും എഴുതിയത് മങ്കടയും മങ്കരയും തിരിച്ചറിയാത്തതിനാലാണ്.മങ്കര പാലക്കാടിനടുത്താണ്. പാലക്കാട്ടു നിന്നുള്ള അദ്ദേഹത്തിന്റെ സഞ്ചാരപഥത്തില്‍ മങ്കരയുണ്ടായിരുന്നു.മങ്കടയില്ലായിരുന്നു.പത്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തില്‍ കടന്നമണ്ണ കോവിലകം പരാമര്‍ശ വിധേയമായിട്ടുണ്ട്.AD1800നു മുമ്പുള്ള സംഭവങ്ങള്‍ പ്രതിപാദിച്ച ഒരു കൃതിയിലും മങ്കടയെകാണുന്നില്ല.എന്നാല്‍ കേരള ആര്‍ക്കൈവ്സ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ പേജ് 26ല്‍ മങ്കടയെ സംബന്ധിച്ച് താഴെപറയുന്ന ഒരു പരാമര്‍ശമുണ്ട്.1792 ജൂലായ് 30ന് വെള്ളാട്ടുക്കര രാജാവ് ഇറ്റലിക്കാരായ മാര്‍ഷല്‍ഹീത്ത്,ജോര്‍ജ്ജ്നോര്‍ട്ടന്‍ എന്നിവര്‍ക്ക് മങ്കട ദേശത്തെ ഇരിങ്ങാട്ട് കുന്നിലും ,തച്ചമ്പാറ അംശത്തെ പൊടിവണ്ണിക്കുന്നിലും, അരക്ക്പറമ്പ് അംശത്തിലെ പട്ടുവക്കുന്നിലും പാണ്ടിക്കാട് അംശത്തിലെ തെയ്യംപാടികുന്നിലും വേങ്ങൂര്‍ദേശത്തെ നെല്ലിക്കുന്നിന്‍മേലും പൂന്താനം ദേശത്തെ ചെറിയപറമ്പ് കുന്നിലും തുടങ്ങി പത്തോളം സ്ഥലങ്ങളില്‍ഇരുമ്പ് ഖനനത്തിന് അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കി.


മങ്കടചേരിയത്തുള്ള കുടുംബങ്ങളുടെ മുന്‍ഗാമികള്‍ ഇവിടെ താമസമാക്കിയത് ഇരുമ്പയിര്‍ ഖനനം ചെയ്യല്‍,ഉരുക്കല്‍ തുടങ്ങിയ തൊഴിലുകള്‍ക്ക് വേണ്ടിയായിരുന്നു.കരുവാരുകുണ്ട്,പാണ്ടിക്കാട് ഭാഗത്തുനിന്നാണ് അവര്‍ വന്നത്.

മങ്കട കോവിലകകാരുടെ ആഗമനത്തിനുമുമ്പ് മങ്കട ദേശത്ത് മുസ്ലീം സാനിദ്ധ്യം ഉണ്ടാകാനുള്ള സാധ്യതയില്ല.എന്നാല്‍ മുസ്ലീം കേന്ദ്രങ്ങളായ മുള്ള്യകുര്‍ശി,വലമ്പൂര്‍,കടന്നമണ്ണ എന്നിവയുമായുള്ള സാമീപ്യം കാരണത്താല്‍ കൂട്ടില്‍,ചേരിയം എന്നീ ദേശങ്ങളില്‍ മുസ്ലീം സാനിദ്ധ്യം നേരത്തെയുണ്ട്.
മങ്കടയില്‍ ഹൈന്ദവ സാനിദ്ധ്യം മുമ്പ് തന്നെയുണ്ട്.മാണിയോട്ട് അമ്പലം അഥവാ മാണിക്യേടത്ത് ക്ഷേത്രം നിര്‍മ്മിച്ചത് 600വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് ക്ഷേത്രത്തിലം ശിലാലിഖിതത്തിലുണ്ട്. വട്ടെഴുത്താണത്.മാമ്പറ്റകുമാരന്‍ നായരാണ് അത് നിര്‍മ്മിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തീട്ടുണ്ട്.ഏഴ് പുരാതന നായര്‍ തറവാടുകള്‍ കോവിലകത്തിനു മുമ്പ് തന്നെ ഇവിടെ സ്ഥിതി ചെയ്തിരുന്നതായി കേള്‍ക്കുന്നുണ്ട്.

മങ്കട എന്ന പേര്.

പടി‌‌ഞ്ഞാറ് പന്തലൂര്‍മലയും,വടക്ക് നെന്‍മിനി മലയുംകിഴക്ക് മുള്ള്യാകുര്‍ശി ചേര്‍ന്ന കേട്ടമല വെള്ളാരം കുന്നും,തെക്ക് പെരുംപറമ്പ്,പടുവില്‍കുന്ന്,മുത്തപ്പന്‍പാറ ഇവയ്കിടയിലാണ് മങ്കട സ്ഥിതി ചെയ്യുന്നത്.മങ്കട അംശത്തില്‍ ആറ് ദേശങ്ങളാണ് ഉണ്ടായിരുന്നത്മങ്കട,വെള്ളില,കര്‍ക്കിടകം,കടന്നമണ്ണ,‌ ഞാറക്കാട്ട് (ചേരിയം),കൂട്ടിലായ്(കൂട്ടില്‍)എന്നിവയായിരുന്നു അവ.
കിഴക്ക് ഭാഗത്തുള്ള പന്തലൂര്‍ മലയിലെ മാന്‍പേടകള്‍ കോവിലകത്തിനു കിഴക്കുള്ള തോടുകടന്നുവന്നതിനെ അനുസരിച്ച് "മാന്‍കടവ്"ലോപിച്ച് മങ്കടയായി മാറി എന്നൊരൈതീഹ്യമുണ്ട്.അതല്ല 'മണ്‍കട്ട 'എന്ന പദത്തില്‍ നിന്നും വന്നതാണെന്നും പറയുന്നു.'മന്‍' എന്ന അറബി വാക്കും 'കിട' എന്ന മലയാളംവാക്കും ചേര്‍ന്ന് ഉണ്ടായ 'മന്‍കിട'(ആര്‍കിട)കാലന്തരത്തില്‍ മങ്കടയായി തീര്‍ന്നതാവാം എന്നും കരുതുന്നുണ്ട്.ഈ പ്രദേശത്തെ 'മങ്കമാരെ 'തേടി മുന്‍കാലങ്ങളില്‍ നായന്‍മാര്‍ സംബന്ധത്തിനായി വന്നിരുന്നെന്നും അങ്ങനെ മങ്കമാരുടെ നാട് മങ്കടയായതായും വിശ്വസിക്കുന്നവരുണ്ട്.എന്തായാലും മതസൗഹാര്‍ദ്ധം കൊണ്ടു അനുഗ്രഹീതമാണ് ഈ നാട്.

കടപ്പാട്: മങ്കട ഓര്‍ഫനേജ് സുവനീര്‍.








വള്ളുവനാട് രാജവംശത്തിന്റെ അറിയപ്പെട്ട ചരിത്രത്തിലേക്കൊരു എത്തിനോട്ടം
ഹാജി മുഹമ്മദ് കപ്പൂര്‍
മങ്കട രാജവംശമായ വളളുവനാട് രാജവംശത്തിന്റെ അറിയപ്പെടുന്ന ചരിത്രത്തിലേക്കൊരു എത്തിനോട്ടം എന്നപേരില്‍ മങ്കട ഓര്‍ഫനേജ് ടി.ടി.ഐയുടെ വെളിച്ചം എന്ന സൂവനീരില്‍ ഹാജി മുഹമ്മദ് കപ്പൂര്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇവിടെ പുനപ്രസിദ്ധീരിക്കുന്നത്.മങ്കടയുടെ ചരിത്രം നന്നായി ശേഖരിക്കുന്നതിനും അത് അടുത്ത തലമുറക്കായി കൈമാറാനും തയ്യാറായ ഹാജി മുഹമ്മദ് കപ്പൂര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ പോസ്റ്റ് മാസ്റ്ററായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.തുടര്‍ന്ന് മരിക്കുന്നതു വരെ മങ്കട ടൗണ്‍ ജുമാമസ്ജിദ് മഹല്‍ കമ്മിറ്റി പ്രസിഡന്റായിരുന്നു.
നൂറ്റാണ്ടുകളായി ഈ പ്രദേശം വള്ളുവകോനാതിരി എന്ന വള്ളുവനാട് രാജാവിന്റെ അധീനതയിലായിരുന്നു.മങ്കട,കടന്നമണ്ണ,ആയിരനാഴി,അരിപ്ര എന്നീ നാല് കോവിലകങ്ങള്‍ അടങ്ങുന്ന ഭരണ നേതൃത്വത്തിനാണ് വള്ളുവകോനാതിരി എന്ന് പറയപ്പെടുന്നത്.ഈ രാജവംശത്തിന്റെ രേഖപ്പെടുത്തിയ ചരിത്രരേഖകളുടെ സംക്ഷിപ്തവിവരമാണിത്.

1.വള്ളുവനാട്ട് രാജാക്കന്‍മാര്‍ പല്ലവരാജാക്കന്‍മാരുടെ ബന്ധുക്കളാണെന്ന് വിശ്വസിച്ചുപോരുന്നു.ഇന്നത്തെപെരിന്തല്‍മണ്ണ,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളും പൊന്നാനി,തിരൂര്‍,ഏറനാട്താലൂക്കുകളുടെ ഏതാനും ഭാഗങ്ങളും ചേര്‍ന്നഭൂവിഭാഗമായിരുന്നു പഴയവള്ളുവനാട്.വള്ളുവനാട് രാജാക്കന്‍മാരുടെ പൊതുപേരാണ് 'രായിരന്‍ചാത്തന്‍' 'വല്ലഭക്ഷോണി'.പാലന്‍മാരെന്നറയപ്പെടുന്ന വള്ളുവനാട് രാജാക്കന്‍മാര്‍ക്ക് കേരളാചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ട്.ഭാസ്കര രവിവര്‍മ്മ കുലശേഖരന്റെ ജൂതശാസനത്തില്‍ എ.ഡി 1002ല്‍ സാക്ഷികളായി പ്രത്യക്ഷപ്പെടുന്ന ഭരണാധികാരികളിലൊരാള്‍ വള്ളുവനാട്ടിലെ രായിരന്‍ചാത്തനാണ്.പല്ലവ രാജാക്കന്‍മാരുമായി ബന്ധുത്വം സ്ഥാപിക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും പല്ലവരുമായി വള്ളുവനാടിന് എല്ലാതരത്തിലുള്ള ബന്ധങ്ങളും ഉണ്ടായുരുന്നു എന്നതിന് ചില കരിങ്കല്‍ സ്മാരകങ്ങള്‍ അവശേഷിക്കുന്നുണ്ട്.പട്ടാമ്പിയിലെ കൈത്തളിയും ഗുരുവായൂര്‍-പട്ടാമ്പി റോഡിലെ കട്ടില്‍മാടവും ഭ്രാന്തന്‍പ്പാറ ഗുഹാക്ഷേത്രവുമാണവ.പല്ലവ രാജാക്കന്‍മാരായ മഹേന്ദ്രവര്‍മ്മനും നാഗേന്ദ്രവര്‍മ്മനും പ്രചാരം നല്‍കിയ ക്ഷേത്രനിര്‍മ്മാണ ശൈലിയുടെ സ്വാധീനം ഈ ശിലാസ്മാരകങ്ങളില്‍ ദൃശ്യമാണ്.(കേരള ചരിത്രധാരകള്‍-ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍,പേജ്-37)
2.തിരുച്ചിറ പള്ളി-മസൂരി താലൂക്കുകളില്‍ ഉള്‍പ്പെട്ട വള്ളുവപച്ചാടിയിലെ നാട്ടുമൂപ്പന്‍മ്മാര്‍ നീലഗിരിയുടെ തെക്കുപടിഞ്ഞാറ് ഭാഗം കൈവശപ്പെടുത്തി വള്ളുനാട്ടുടയവരായിതീര്‍ന്നതാണ് വള്ളുവപ്പാടികടുത്തുകൂടി ഒഴുകുന്ന വെള്ളരു നദീതടങ്ങളുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ അവര്‍ വെള്ളാട്ടിരി എന്നും പിന്നീട് അറങ്ങോട്ടിരി എന്നപേരിലും അറിയപ്പെട്ടു. ആ വെള്ളാട്ടിരി സ്വരൂപം അന്ന് വളരെ പ്രസിദ്ധമായിരുന്നു.നാട്ടുക്കാരിലൊരു വിഭാഗത്തെ വെള്ളാളന്‍മാരെന്നു പറഞ്ഞുപോന്നു.വള്ളുവപ്പാടിയിലെ പ്രബല വിഭാഗം കൃഷി പ്രവൃത്തി സ്വീകരിച്ച പട്ടാളശേഷിയുള്ള വെള്ളാളന്‍മാരായിരുന്നു..ഡി 55ന്ശേഷം കൃഷിക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് പല്ലവന്‍മാര്‍ മുന്‍കൈയെടുത്തതോടെ വെള്ളാളരും പല്ലവരും തമ്മില്‍ നല്ല ബന്ധം നിലനിന്നു.

പല്ലവ രാജാവായ നന്ദിവര്‍മ്മന്‍ രണ്ടാമന്‍ (.ഡി 731-796) വെള്ളാട്ടിരിയിലെ വള്ളുവകോനാതിരിയുടെ സഹായത്തോടെ പാണ്ഡ്യന്‍മാര്‍ക്ക് എതിരായി പൊരുതുകയുണ്ടായി.പല്ലവന്‍മാരുമായുള്ള ഈ ബന്ധം കാരണമാകാം വള്ളുവനാട് കൂടുതല്‍ പ്രസിദ്ധമായത്.

ജൂതന്‍മാര്‍ക്ക് നല്കിയ അവകാശപത്രികയില്‍ ഏറനാട്ടുടയവര്‍ എന്നപോലെ വള്ളുവകോനാതിരിയും സാക്ഷിയാണ്.അതില്‍ അറങ്ങോട്ടൂര്‍ സ്വരൂപത്തിലെ രായരന്‍ചാത്തന്റെ ഒപ്പ് കാണുന്നുണ്ട്.

താന്‍ കോഴിക്കോട്ടിന്നും ഏറനാട്ടിന്നുംഅധിപതിയായപ്പോള്‍ ഏറനാടിനു തൊട്ടുകിടക്കുന്ന വള്ളുവനാട് കീഴടക്കണമെന്നായി സാമൂതിരിയുടെ മോഹം.സാമൂതിരിയുടെ പ്രധാനശത്രു വള്ളുവകോനാതിരിയായിരുന്നു.14-ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ സാമൂതിരി വള്ളുവകോനാതിരിയെ ഒതുക്കി.വള്ളുവകോനാതിരിയുടെ ഭരണം ആനക്കയം പുഴക്ക് തെക്കും പുലാമന്തോള്‍ പുഴക്ക് വടക്കും മാത്രമായി പരിമിതപ്പെട്ടു.സാമൂതിരി കീഴടക്കിയ ഭരണാധികാരികളില്‍
വള്ളുവകോനാതിരി,സാമൂതിരിയുടെ സാമന്തപദവി സ്വീകരിച്ചില്ല.
(കോഴിക്കോടിന്റെ ചരിത്രം-കെ.ബാലകൃഷ്ണകുറുപ്പ്.പേജ് 79).


കേരളത്തില്‍ ഇപ്പോഴുള്ള രാജാക്കന്‍മാര്‍ ഒടുവിലത്തെ പെരുമാളുടെ കാലത്തും അതിനുമുമ്പും രാജ്യം ഭരിച്ചുപോന്നിരുന്നു.

ജൂതന്‍മാരുടെ പട്ടയത്തില്‍"ഇപ്പടി അറിവെന്‍ വള്ളുവനാട്ടുടയ "ഇരായിരന്‍ചാത്തന്‍"എന്നും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശമുള്ളതില്‍ വീരരാഘവ ചക്രവര്‍ത്തിയുടെ ചെമ്പുപട്ടയത്തില്‍ വേണാട് ,ഏറനാട്,വള്ളുവനാട് രാജാക്കന്‍മാരെ സാക്ഷിവെച്ചുകാണുന്നു.വള്ളുവനാട് ആറങ്ങോട്ട് സ്വരൂപം വള്ളുവനാട് രാജാവാകുന്നു.

3.ഏകദേശം എ.ഡി 1762ല്‍ (കൊല്ലവര്‍ഷം 937 മിഥുനം 3ന്) മങ്കടയില്‍നിന്നും കടുത്തമണ്ണിനും അരിപ്പറയിന്നും ആയിരനാഴിന്നും എഴുതിവെച്ച മൊഴിമറാ ഓലക്ക്ര്യവിത്"വല്ലഭന്‍ചാത്തനീട്ട് വെള്ളാങ്ങല്ലൂര്‍ഭട്ടര് (ഭട്ടതിരി)കണ്ട് കാര്യമെന്നാല്‍ അരിപ്പാറ കോവിലകത്ത് വെച്ചുണ്ടായിപ്പോയ അനര്‍ത്ഥങ്ങളുടെ നിവൃത്തിവരുത്തി എല്ലാവരും യോജിച്ച് ഇനിമുതല്‍ അരിപ്പാറെനിന്നും കടുത്തമണ്ണിന്നും ഇങ്ങേ താവഴിയിന്നും ഒരുമിച്ച് കല്പിക്കുന്നവണ്ണം കേട്ടുപ്രയത്നങ്ങള്‍ ചെയ്തുകൊള്ളാമെന്നും വലിയതമ്പുരാന്റെ തിരുമുമ്പാകെ എഴുതിവെക്കുകയും ചെയ്തു.എന്നാല്‍ കൊല്ലം 937 മിഥുനമാസം 3ന് കൊടക്കാട് കൃഷ്ണന്‍ കൈയെഴുത്ത്.ഈ സത്യകുറിയെഴുതിയ വള്ളുവനാട്ടുകര മങ്കടയിന്നും അറിപ്പറയിന്നും കടുത്തമണ്ണിന്നും കൂടി എഴുതിവെക്കുകയും ചെയ്തു.ഇത് കൊടക്കാട് കൃഷ്ണന്‍ കൈയെഴുത്ത്.(കൊച്ചി രാജ്യ ചരിത്രം-പേജ് 487,488 കെ.പി പത്മനാഭമേനോന്‍).
4.വള്ളുവനാടിന് (സംസ്കൃതത്തിലെ വല്ലഭക്ഷോണി)രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്തോളംപിന്നോക്കംപോകുന്ന ഒരു പ്രാചീനചരിത്രമുണ്ട്..ഡി.പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു രാജശേഖരനാണ് വള്ളുവനാട് രാജവംശത്തിന്റെ സ്ഥാപകന്‍.തക്കോലം യുദ്ധത്തില്‍ (.ഡി 949)രാഷ്ട്രകൂടരാജാവായ കൃഷ്ണന്‍ മൂന്നാമന്‍ വധിച്ച രാജാധിത്യനെന്ന ചോളരാജാവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജശേഖരന്റെ പുത്രന്‍ വല്ലഭന്‍.ആ യുദ്ധത്തില്‍ തന്റെസുഹൃത്തിനൊപ്പം പൊരുതിമരിക്കാന്‍ കഴിയാത്തതില്‍ ദുഖിതനായവല്ലഭന്‍ ലൗകിക ജീവിതം വെടിഞ്ഞ് ചതുരരന എന്നപേര്‍ സ്വീകരിച്ച് തിരുവെറ്റിയൂര്‍ മഠത്തിന്റെ അദ്ധ്യക്ഷനായി.രാജശേഖരന്റെ മറ്റൊരു പുത്രനായ രായിരന്‍ ചാത്തന്‍ ,ഭാസ്കര രവിവര്‍മ്മ ഒന്നാമന്റെജൂതശാസനത്തില്‍ (.ഡി1000)സാക്ഷിയാണ്.ആറങ്ങോട്ട് സ്വരൂപം എന്നാണ് വള്ളുവനാട് അറിയപ്പെടുന്നത്.വള്ളുവനാട് രാജാവിന് വള്ളുവകോനാതിരി ,വെള്ളാട്ടിരി,ആറങ്ങോട്ട് ഉടയവര്‍,വല്ലഭന്‍ എന്നിങ്ങനെപലപേരുകളുമുണ്ട്.വള്ളുവനാട്ടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം(ഇന്നത്തെ അങ്ങാടിപ്പുറം)ആയിരുന്നു.പെരിന്തല്‍മണ്ണ തഹസില്‍ദാരുടെ ഡഫോദാര്‍(ശിപായി)ധരിച്ചിരുന്ന പട്ടയില്‍ വള്ളുവനാട് താലൂക്ക്-അങ്ങാടിപ്പുറം എന്ന് രേഖപ്പെടുത്തിയിരുന്നു.

ഒരുകാലത്ത് തെക്കേമലബാറിന്റെ ഭൂരിഭാഗത്തും പരമാധികാരം പുലര്‍ത്തിയിരുന്ന വള്ളുവകോനാതിരി ഇന്നത്തെ പെരിന്തല്‍മണ്ണ,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളും പൊന്നാനി,തിരൂര്‍,ഏറനാട് താലുക്കുകളുടെ ഭാഗങ്ങളുംചേര്‍ന്നതായിരുന്നു വള്ളുവനാട്.പതിമൂന്നാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ സാമൂതിരി തിരുനാവായ പിടിച്ചടക്കുന്നതുവരെ വള്ളുവകോനാതിരിയായിരുന്നു മാമാങ്കത്തിന്റെ അദ്ധ്യക്ഷന്‍.ആ പദവി സാമൂതിരി പിടിച്ചെടുത്തതിനു ശേഷം എല്ലാ മാമാങ്കത്തിലും സാമൂതിരിയെ വധിച്ച് നഷ്ടാധികാരങ്ങള്‍ വീണ്ടെടുക്കാന്‍ ചാവേര്‍ പടയാളികളെ അയക്കുക എന്ന വിഫലശ്രമം വള്ളുവകോനാതിരി തുടര്‍ന്നുപോന്നിരുന്നു..ഡി.1597ല്‍ ഒരു ജസ്യൂട്ട് പുരോഹിതന്‍ എഴുതിയ കത്തില്‍ അങ്ങനെ അയക്കപ്പെട്ട 30ചാവേര്‍ പടയാളികളുടെ ദുരന്തത്തെകുറിച്ച് രേഖപ്പെടുത്തീട്ടുണ്ട്.മൈസൂരിന്റെ ആക്രമണ കാലത്ത് വള്ളുവനാട് രാജാവിന് അട്ടപ്പാടി താഴ്വരയും ഇന്നത്തെ ഒറ്റപ്പാലം താലൂക്കിന്റെ ഒരുഭാഗവും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളു.ടിപ്പുവിന്റെ ആക്രമണമുണ്ടായപ്പോള്‍ രാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു.ബ്രിട്ടീഷുക്കാര്‍ ടിപ്പുവില്‍ നിന്നും മലബാര്‍ മോചിപ്പിച്ചപ്പോള്‍ വള്ളുവനാട് രാജാവി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ട് അടിത്തൂണ്‍ പറ്റി.
(കേരള ചരിത്രം-പേജ് 176-177,.ശ്രീധരമേനോന്‍-1967).
5.തിരുനാവായ മണല്‍പുറത്തെ,ഓരോ പന്ത്രണ്ടാമാണ്ടിലും നടന്നിരുന്ന മാമാങ്ക വേളയില്‍ സാമൂതിരികെതിരായി വള്ളുവനാട്ടരചന്റെ അഭിമാനം സംരക്ഷിക്കുന്നതിന് നായന്‍മാരോടൊപ്പം മരിക്കുന്നതിന് മാപ്പിളമാരും പ്രതിജ്ഞയെടുത്തിരുന്നു.
ഹൈദരാലിയുടെ കാലത്ത് നാട്ടുരാജാക്കന്‍മാരധികവും നാട്ടുവിട്ടിരുന്നു.രാജക്കന്‍മാരില്‍ ബാക്കിയുണ്ടായിരുന്നവര്‍ ടിപ്പുസുല്‍ത്താന്റെ കാലത്ത് കാടുകളിലുംമലകളിലും കയറിഒളിച്ചു.അനേകംപേര്‍ തിരുവിതാംകൂറില്‍ അഭയംപ്രാപിച്ചു.സുല്‍ത്താനെ യുദ്ധത്തില്‍ തോല്‍പ്പിച്ച ശേഷം ഇംഗ്ലീഷുക്കാര്‍ എടപ്രഭുക്കന്‍മാരെയും രാജക്കന്‍മാരെയും അവരുടെ നാടുകളില്‍ വാഴിച്ചു..ഡി. 1792ല്‍ ഈ രാജക്കന്‍മാരും നാടുവാഴികളും ജനങ്ങളെ വളരെയധികം ദ്രോഹിച്ചു.വെള്ളാട്ടിരിയും കുടുംബവും തിരുവിതാംകൂറിലേക്ക് ഒഴിച്ചുപോയതായിരുന്നു.മാത്രമല്ല ടിപ്പുവിനെതിരായ യുദ്ധത്തില്‍ കമ്പനിക്ക് യാതൊരു വിധ സഹായവുംഅവരില്‍ നിന്നും ലഭിച്ചതുമില്ല.
മഹാമഹം എന്ന പന്തീരാണ്ടാഘോഷം രാജാധിരാജക്കളുടെ കാലത്ത് ആചരിക്കാന്‍ തുടങ്ങിയതായാണ് ഐതീഹ്യം..ഡി.825ല്‍ അവസാനത്തെ പെരുമാള്‍ നാടുവിട്ട് മക്കത്തേക്ക് പോയതിന്ശേഷം മാമാങ്ക നടത്തിപ്പ് അതുപതിവായി ആഘോഷിക്കാറു്ടായിരുന്ന ദേശത്തെ ദേശാധിപതി അല്ലെങ്കില്‍ രാജാവ് സ്വയം ഏറ്റെടുത്തതാവാം.അങ്ങനെയാണ് മാമാങ്കനടത്തിപ്പ് വള്ളുവനാട് അഥവാ വെള്ളാട്ടിരി ഏറ്റെടുക്കുന്നത്.ഈ ഏര്‍പ്പാട് എ.ഡി പന്ത്രണ്ടോപതിമൂന്നോ നൂറ്റാണ്ടുവരെ തുടര്‍ന്നതായി കാണാം..ഡി 1743വരെ ആഘോഷങ്ങളുടെ കൈകാര്യകര്‍തൃത്വവും നേരിട്ടു നിര്‍വ്വഹിച്ചു.

.ഡി.ഏഴാം നൂറ്റാണ്ടില്‍ ചേരനാട്ടിന്റെ ഈ ഭാഗത്ത് ഭരണം നടത്തിയിരുന്നത് കേരളീയരില്‍ നിന്നും വ്യത്യസ്തമായ പല്ലവര്‍ ആണെന്നു വരുന്നു..ഡി 825 ല്‍ അവസാനത്തെ പെരുമാള്‍ രാജാവും കേരളം വിട്ടുപോയതോടെ തിരുനാവായ മണപുറത്തെ മാമാങ്ക ഉത്സവങ്ങളുടെ രക്ഷാപുരുഷന്‍ വള്ളുവകോനാതിരിയായിരുന്നുവെന്ന് നിഷ്തര്‍ക്കമാണ്.അങ്ങനെയുള്ള ഒരുപദവി അലങ്കരിക്കണമെങ്കില്‍ അതിനുമുമ്പുണ്ടായിരുന്ന മലയാള സാമന്ത രാജാക്കന്‍മാര്‍ക്കിടയില്‍ ബഹുമാന്യസ്ഥാനം വള്ളുവകോനാതിരിക്ക് ഉണ്ടായിരിക്കണം.

ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792ഫെബ്രുവരി 22മുതല്‍ മലബാര്‍ പ്രദേശം ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്നു.1792 മാര്‍ച്ച് 23ന് ഗവര്‍ണ്ണര്‍ ജനറലായിരുന്ന ആര്‍.അബര്‍ക്രോമ്പിയെ ഭാവി ഭരണത്തിന്റെ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചു.വള്ളുവനാട്ടിരിയും കുടുംബവും തിരുവിതാംകൂറിലേക്ക് ഒഴിച്ചുപോയതായിരുന്നു.മാത്രവുമല്ല ടിപ്പുവിനെതിരായ യുദ്ധത്തില്‍ കമ്പനിക്ക് യാതൊരു സഹായവും ലഭിച്ചതുമില്ല.വെള്ളാട്ടിരി രാജാവില്‍ നിന്നും ടിപ്പു നിശ്ചയിച്ചിരുന്ന വാര്‍ഷികപാട്ടം 38401.5 രൂപയുടെ സ്ഥാനത്ത് 41594.5രൂപയാക്കി തിട്ടപ്പെടുത്തി.വെള്ളാട്ടിരി രാജാവിന്റെ അക്രമപിരിവുകാരും അവരുടെ പിടിച്ചുപറിയില്‍ സഹിക്കെട്ട് കര്‍ഷകരായ മാപ്പിളമാരും തമ്മില്‍ സ്വാരസ്യമുണ്ടായിരുന്നില്ല.1793 മാര്‍ച്ച് 18ന് കോഴിക്കോട് സംസ്ഥാനമായി പ്രഖ്യാപിച്ചു.നാടുവാഴികളുടെ അക്രമപിരിവില്‍ സഹിക്കെട്ട കര്‍ഷക മാപ്പിളമാര്‍ കുഴപ്പമുണ്ടക്കാന്‍ തുടങ്ങി.പല സംഘങ്ങളും ഉണ്ടായിരുന്നു.ഇത്തരം സംഘങ്ങളില്‍ കുപ്രസിദ്ധനായിരുന്ന എലമ്പുളാശ്ശേരി ഉണ്ണിമൂത്ത എന്നയാളുടെ സങ്കേതം വനനിബിഡമായിരുന്ന പന്തലൂര്‍ മല(ചേരിയംമല) ആയിരുന്നു.പോലീസിനും പട്ടളത്തിനും അയാളെ പിടിക്കാനായില്ല.ിക

നികുതി കുടിശ്ശിക തീര്‍ക്കണമെന്ന് രാജക്കന്‍മാരോടു കമ്പനി ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ ചെറിയ രാജ്യത്തിന്റെ സംരക്ഷകരാകേണ്ടതിനു പകരം കൊള്ല ചെയ്തോ,പിടിച്ചുപറിച്ചോ സ്വത്ത് വാരിക്കൂട്ടാനാണ് രാജാക്കന്‍മാര്‍ ശ്രമിച്ചത്.

മലബാര്‍ കമ്മീഷണിലെ പട്ടാള അംഗമായിരുന്ന അലക്സാണ്ടര്‍ വാക്കര്‍ എ.ഡി 1800ല്‍ ഉപദേശിച്ചു.”അവരുടെ (മാപ്പിളമാരുടെ )മേല്‍ നന്നായി നികുതി ചുമത്തുക.അവരുടെ ജാതിയില്‍പ്പെട്ട ആര്‍ക്കും ഗവണ്‍മെന്റ്ഉദ്ദ്യോഗം നല്‍കാതിരിക്കുക.ഏറനാടിന്റെയും വള്ളുവനാടിന്റെയും ശാപമണവര്‍".
നികുതി പിരിക്കാന്‍ രാജാവ് നിയമിച്ച ഉദ്യോഗസ്ഥന്‍മാരുടെ അമിത പിരിവ്മൂലം വെള്ളാട്ടിരി താലൂക്ക് മുഴുവന്‍ നിരാലംബരയായ മാപ്പിള കര്‍ഷകരെ കൊണ്ടു നിറഞ്ഞിരുന്നു.വെള്ളാട്ടിരിയുടെ 25.കിലോമീറ്റര്‍ പ്രദേശങ്ങലില്‍ ആയിരുന്നു ലഹളകള്‍ മുഖ്യമായും നടന്നത്.പോലീസിന്റെയും പട്ടാളത്തിന്റെയും നീതിന്യായ വകുപ്പിന്റെയും സഹായത്തോടെ ജന്മിമാര്‍ അവര്‍ക്ക് പുതുതായി കിട്ടിയ അവകാശമനുസരിച്ച് കര്‍ഷകരില്‍നിന്ന് വിളവിന്റെ പ്രധാനഭാഗം സ്വന്തമാക്കി.അവരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു.അവരുടെ നിസ്സാര വസ്തുവഹകള്‍ വിറ്റു.ഉരല്‍,അമ്മിക്കല്ല്,പാത്രങ്ങള്‍ എന്നുവേണ്ട സാധുകളായ കര്‍ഷകരുടെ വീട്ടിലെ ജനലും വാതിലും വരെ പിടിച്ചെടുത്ത് നികുതികള്‍ക്ക് വേണ്ടി വിറ്റുകഴിഞ്ഞു.ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ജനങ്ങള്‍ തെരുവില്‍ അലഞ്ഞു നടന്നു.സ്വന്തം കുട്ടികളെ കൂടെ കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൊല്ലുകയും,ചിലര്‍ വഴിയില്‍ ഉപേക്ഷിക്കുകയും ,മറ്റു ചിലര്‍ വില്‍ക്കുകപോലും ചെയ്തു.പല മാന്യന്‍മാരും ആത്മഹത്യ ചെയ്തു..ഡി 1822 ല്‍ ഭൂ ഉടമകളില്‍ നിന്ന് അധികാരികളെ തിരഞ്ഞെടുത്ത് പോലീസ് മജിസ്ട്രേറ്റ്,റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ എല്ലാ അധികാരങ്ങളും നല്‍കി ഗ്രാമങ്ങളുടെ ചുമതല നല്‍കി.കര്‍ഷകന്റെ വിള മുഴുവന്‍ വിറ്റാലും നികുതി അടക്കാന്‍ കഴിയുമായുരുന്നില്ല.ഈ യാതനകളെല്ലാം ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്തിനു ശേഷം ബ്രിട്ടീഷ് ആധിപത്യകാലത്തായിരുന്നു..ഡി 1850ല്‍ ഒരാളുടെ ദിവസകൂലി ഒരണ(ആറെക്കാല്‍ പൈസ),1890ല്‍ ഇത് നാലണ(25 പൈസ),സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാവണമെന്ന് ജില്ലാകലക്ടര്‍ക്ക് നിര്‍ബന്ധമുണ്ടായിട്ടും മങ്കടയിലും സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ സമാധാന പ്രിയരും പരസ്പരം സ്നേഹാദരങ്ങളോടും കൂടിയാണ് കഴിഞ്ഞത്.അപവാദമായി ഒരു സംഭവവും രേഖപ്പെടുത്തിയതായി കാണുന്നില്ല.വള്ളുവകോനാതിരിയുടെ ആസ്ഥാനം ആദ്യം പന്തലൂരും പിന്നീട് മങ്കടയിലുമായി.

അവംലബ കൃതികള്‍:-

1.കേരള ചരിത്രകാരന്‍-ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍
2.കോഴിക്കോടിന്റെ ചരിത്രം-കെ ബാലകൃഷ്ണ കുറുപ്പ്.
3.കൊച്ചി രാജ്യ ചരിത്രം-കെ.പി പത്മനാഭ മേനോന്‍.
4.കേരളചരിത്രം-.ശ്രീധരമേനോന്‍.
5.കേരളാ മുസ്ലീങ്ങള്‍-പ്രൊ.കെ.എം.ബഹാവുദ്ധീന്‍.
6.മലബാര്‍കലാപം-കെ.മാധവന്‍ നായര്‍.
7.ലോഗന്റെ മലബാര്‍ മാന്വല്‍-വില്ല്യംലോഗന്‍.
8.mappila muslims of kerala-Rolland E miller
9.Against Law and State-K.N.panicker
10.The Mappila Rebellion-C.Wood.
11.മലബാര്‍ സമരം-എം.പി.എസ് മേനോന്‍.





മങ്കട -സാമൂഹ്യ സാംസ്കാരിക ചരിത്രം



നൂറ്റാണ്ടകളുടെ ചരിത്രം മങ്കടയുടെ മണ്ണില്‍ ഉറങ്ങികിടക്കുന്നു.പോയകാലത്തിന്റെ കാല്പാടുകള്‍തേടിപോകുന്നചരിത്രാന്വേഷകര്‍ക്കുഇനിയും പൂര്‍ണ്ണമായി നശിക്കാത്ത പല ചരിത്രതുടിപ്പുകളും ഇന്നുംദൃശ്യമാണ്.
മങ്കട,കൂട്ടില്‍ പ്രദേശങ്ങളിലെ ഐരുമടകള്‍,ഇരിങ്ങാട്ടുപറമ്പിലെ ചെങ്കല്‍ ക്വാറികള്‍,പണിക്കരുകുന്നിലെ എടുത്തികുത്തികല്ല്,പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്നനുമാനിക്കുന്ന ചേരിയം ദേശത്തെ മാണിയോട്ടുപറമ്പ്ക്ഷേത്രം,കൊടക്കാട്ടുനായന്‍മാരുടെ ഊരാണ്‍മയിലായിരുന്ന കൂട്ടില്‍ശിവക്ഷേത്രം,കടന്നമണ്ണ ജുമാമസ്ജിദ്,തുടങ്ങിയവ പൗരാണികചരിത്രത്തിലേക്കു വെളിച്ചംവീശുന്ന കൈത്തരികളാണ്.

വടക്ക്-പടിഞ്ഞാറ് ആനക്കയം പുഴക്കും തെക്ക്-കിഴക്ക് കുന്തിപ്പുഴ,പുലാമന്തോള്‍ പുഴകള്‍ക്കും മദ്ധ്യേ പഴയവള്ളുവനാടും അതിന്റെ അധീശന്‍മാരായ വള്ളുവനാട്ടുക്കര രാജവംശവും.
ഐതിഹ്യങ്ങളുടെ ചുവടുപിടിച്ചു പിന്നോട്ടുനടന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് സാമൂതിരിയുംവള്ളുവകോനാതിരിയും തമ്മിലുള്ള സമരങ്ങളുടെ ചരിത്രഭൂമികയിലാണ്.
യുദ്ധസന്നാഹങ്ങളേറെയുണ്ടങ്കിലും 13ഉം 14ഉം നൂറ്റാണ്ടുകളിലെ തുടര്‍ച്ചയായ യുദ്ധങ്ങളില്‍ പരാജയം സാമൂതിരിക്കായിരുന്നു.തന്റെഗുരുവായ വില്വമംഗലം സ്വാമിയാരുടെ ദിവ്യശക്തിയാല്‍ വള്ളുവനാട്ടുടയോനുവേണ്ടി പടനയിച്ചിരുന്നത് അദ്ദേഹത്തിന്റെ പരദേവതയായ തിരുമാംകുന്നില്‍ഭഗവതിയാണെന്നും സാമുതിരി കണ്ടെത്തി.തുടര്‍ന്ന് തപസിലൂടെ ഭഗവതിയെ പ്രീതിപ്പെടുത്തി സാമൂതിരി കോഴിക്കോട്ടേക്ക്കൊണ്ടുപോയി പ്രതിഷ്ഠിച്ചതോടെ പരാജയം വള്ളുവനാട്ടുക്കര രാജാവിനായിയെന്നു ഐതിഹ്യം.



താവളം നഷ്ടപ്പെട്ട രാജാവും കുടുംബാംഗങ്ങളും താമസിയാതെ മലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് താമസമുറപ്പിച്ചു. പ്രധാന താവഴി മങ്കടയിലും ബാക്കിമൂന്ന് താവഴി ആയിരനാഴി,കടന്നമണ്ണ,അരിപ്ര എന്നിവിടങ്ങളിലും താമസമുറപ്പിച്ചു.ഇതോടെ മങ്കടയുടെ ചരിത്രം ആരംഭിക്കുകയായി.

ജന്മികുടിയാന്‍ ബന്ധം ഇവിടെ പൊതുവെ സൗഹാര്‍ദ്ദപരമായിരുന്നു.1906ല്‍ ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരികോന്നതിക്ക് നിദാനമായ പ്രാഥമികവിദ്യാലയം ആരംഭിച്ചു.
1908ല്‍ ഇത് യു.പി സ്ക്കൂളായി ഉയര്‍ത്തി.വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടോളം വിദ്യാലയങ്ങള്‍ സ്ഥാപിച്ച് മങ്കട എഡ്യൂക്കേഷന്‍ ലീഗ് എന്നപേരില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.പിന്നീട് ഈ സ്ഥാപനങ്ങള്‍ താലൂക്ക് ബോര്‍ഡിന് ഏല്‍പ്പിച്ചു കൊടുത്തു.ഇതിന്റെയെല്ലാം സൂത്രധാരന്‍ റാവു ബഹദൂര്‍ എം.സി കൃഷ്ണവര്‍മ്മരാജയായിരുന്നു.ഈ രംഗത്തെ മറ്റൊരു പ്രമുഖ വ്യക്തിത്വമായിരുന്നു ശ്രി.എസ്.വെങ്കിടാദ്രിഅയ്യര്‍.

1921 ലെ മലബാര്‍ കലാപം സാമുദായികാന്തരീക്ഷത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ലാത്ത പഞ്ചായത്താണ് മങ്കട. ഇവിടത്തെകോവിലകത്തെ ശ്രീ.വല്ലഭരാജ എന്ന ഉണ്ണികിടാവ് തമ്പുരാന്റെ നേതൃത്വത്തില്‍ സര്‍വ്വശ്രീ.കോയഅധികാരി,പി.ഉണ്ണീന്‍ മൗലവി,നെല്ലേങ്ങര ഉണ്ണീന്‍കുട്ടി തുടങ്ങിയവര്‍ ഒത്തൊരുമിച്ചുപ്രവര്‍ത്തിച്ചു.ഇതിനുപാരിതോഷികമായി കോവിലകത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണ് മങ്കട വലിയ ജുമായത്ത്പള്ളി.
ദേശീയപ്രസ്ഥാനരംഗത്ത് ഗണനീയസംഭാവനകള്‍ നല്‍കാന്‍ ഈ പ്രദേശത്തിനായിട്ടിലെങ്കിലും ശ്രീ.പി ഉണ്ണീന്‍മൗലവി ആദ്യകാല ഖദര്‍ധാരിയുംകോണ്‍ഗ്രസുകാരനുമായിരുന്നു.സര്‍വ്വശ്രീ.എന്‍.കെ.വെള്ളോടി,കെ.കൃഷ്ണന്‍നായര്‍,പി.അപ്പുനായര്‍,പാച്ചുകുട്ടി മാസ്റ്റര്‍ തുടങ്ങിയവരും, 1930ലെ ബോംബെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍പോയ പൊന്നുണ്ണി രാജ,കുരണാകരമാരാര്‍,വി.എം പണിക്കര്‍ എന്നിവര്‍ ഈരംഗത്ത് എളിയ സംഭാവനകള്‍ നല്കിയവരാണ്.

20/01/1962 ല്‍ ഒരു സ്പെഷ്യല്‍ ഓഫീസറുടെ ഭരണത്തിന്‍കീഴില്‍ മങ്കട ഗ്രാമ പഞ്ചായത്ത് നിലവില്‍വന്നു.ഒരുകൊല്ലത്തിന്‍ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സര്‍വ്വശ്രീ.കെ.കെ.എസ് തങ്ങള്‍ പ്രസിഡന്റും കെ.രാധാകൃഷ്ണമേനോന്‍ വൈസ് പ്രസിഡന്റുമായി ആദ്യഭരണസമിതി നിലവില്‍വന്നു.

 
ഖിലാഫത്ത് സ്മരണകള്‍
(അഹമ്മദ് കുട്ടിമാസറ്റര്‍)


1906 ല്‍ സ്ഥാപിതമായ മങ്കട എലിമെന്ററി സ്കൂളില്‍ അറബി പഠിപ്പിക്കാനായി പെരിന്തല്‍മണ്ണ കക്കൂത്ത് പൊതുവച്ചോല കമ്മാലിമാസ്റ്ററെ മങ്കടയിലേക്ക് കൊണ്ടു വന്നു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത്തരത്തില്‍ അറബി പരിശീലനം കൂടി കഴിഞ്ഞ മുല്ലാടീച്ചര്‍മാര്‍ അപൂര്‍വ്വമായിരുന്നതിനാലാണ് പെരിന്തല്‍മണ്ണയില്‍ നിന്നും കമ്മാലിമാസ്റ്ററെ കൊണ്ടുവന്നത്.അദ്ദേഹത്തിന്റെ മകനായിരുന്നു ഒരുനാടിന് ദീര്‍ഘകാലം അക്ഷരവെളിച്ചം പകര്‍ന്ന അഹമ്മദ്ക്കുട്ടി മാസ്റ്റര്‍.അദ്ദേഹം മരിക്കുന്നതിനു മുമ്പായി മങ്കട അനാഥശാലയുടെ സുവനീറിനു വേണ്ടി തയ്യാറാക്കിയതാണ് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്ന ഖിലാഫത്ത് സ്മരണകള്‍.

സമുദായ മൈത്രിക്ക് പേരുകേട്ട സ്ഥലമാണ് ഗ്രാമമാണ് മങ്കട.1921ലെ മലബാര്‍കലാപത്തില്‍ ഇവിടെയുള്ള മുസ്ലീംങ്ങള്‍ കോവിലകത്തിനു കാവല്‍ നിന്നിരുന്നു.ദൂരെനിന്നും ലഹളക്കാര്‍ വരുന്നുണ്ടെങ്കില്‍ കാണത്തക്ക നിലയില്‍ കാവല്‍പുരകള്‍ ഉയര്‍ത്തി നിര്‍ത്തിയിരുന്നു.കാട്ടിലെ വലിയമരങ്ങള്‍ അതേവലിപ്പത്തില്‍ കാലുകളാക്കി നിര്‍ത്തി അതിനുമുകളിലാണ് കാവല്‍കാര നിന്നിരുന്നത്.വഴിയോരത്ത് റോഡ് വക്കില്‍ ആറടിയോളം ഉയരത്തില്‍ കാലുകളില്‍ സ്ഥാപിച്ച് പ്രദോഷം മുതല്‍ പ്രഭാതം വരെ കത്തിച്ചിരുന്നു.

കുറച്ച് നാള്‍ക്കകം വെള്ളപ്പട്ടാളം കോവിലകം സംരക്ഷിക്കുന്നതിനു ഇവിടെ വന്നു ക്യാമ്പ് ചെയ്തു.എല്ലാവിധ ആയുധ സജ്ജീകരണങ്ങളോടുകൂടിയാണ് അവര്‍ വന്നിരുന്നത്.കോവിലകത്ത് താമസ്സമാക്കിയതോടുകൂടി അവരുടെ ഭക്ഷണത്തിലെ ഏറ്റവും പ്രധാനമായ beef(ഗോ മാംസം)അവരുടെ കിച്ചനിലേക്ക് കൊണ്ടുപോയിരുന്നത് ഇന്നും ഞാനോര്‍ക്കുന്നു.ഈ കാലത്താണ് വേദനാജനകമായ ഒരു സംഭവം ഉണ്ടായത്.പട്ടാളക്യാമ്പില്‍ നിന്നും ബൈനോകുലര്‍വഴി നോക്കിയപ്പോള്‍ കുറേപേര്‍ ആയുധങ്ങള്‍ അണച്ചു മൂര്‍ച്ചകൂട്ടുന്നതായി പട്ടാളക്കാര്‍ കണ്ടു.ലഹളക്കാരണെന്നു കരുതി പട്ടാളം ലക്ഷ്യസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തു.ബൈനോകുലര്‍വഴി നോക്കിയ സ്ഥലത്ത് ആരെയും കണ്ടില്ല.അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് കണ്ടവരുടെ നേര്‍ക്ക് പട്ടാളം തിരിഞ്ഞു.നെല്ലേങ്ങര ഉണ്ണീന്‍ സാഹിബ് തന്റെ കൈവശമുണ്ടായിരുന്ന പാസ്സ് ഉയര്‍ത്തി കാണിച്ചുവെങ്കിലും പട്ടാളം വെടിവെച്ചതിന്റെ ഫലമായി പാസ്സ് പൊക്കി കാണിച്ച കൈക്ക് മുറിപറ്റി.വെടിയേറ്റ കോരിയാട്ടില്‍ കുഞ്ഞിമൊയ്തു തല്‍ക്ഷണം മരിച്ചു.ഉടനെ റാവു ബഹദൂര്‍ കൃഷ്ണവര്‍മ്മരാജയുടെ നിര്‍ദ്ദേശപ്രകാരം അധികൃതര്‍ വെള്ളപ്പട്ടാളത്തെ പിന്‍വലിച്ച് ഗൂര്‍ഖാപട്ടാളത്തെ കോവിലകം കാവലിനു നിയോഗിച്ചു.യഥാര്‍ത്തത്ഥില്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടിയത് കലാപത്തിനായിരുന്നില്ല മറിച്ച്ഇല്ലിക്കോല്‍ വെട്ടാന്‍ ഇരിങ്ങാട്ടുപറമ്പിലെ ഹരിജനങ്ങള്‍ മടവാളുകള്‍ കല്ലിലുരച്ച് മൂര്‍ച്ചകൂട്ടിയതായിരുന്നു.സൂര്യപ്രകാശത്തില്‍ മടവാള്‍ തിളങ്ങിയതാണ് പട്ടാളക്കാരെ തെറ്റിദ്ധരിപ്പിച്ചത്.

ഗൂര്‍ഖപട്ടാളത്തിന്റെ ചെയ്തികളിലും രസാവഹമായ പലഇനങ്ങളുമുണ്ടായിരുന്നു.വെള്ളം തേവാനുപയോഗിച്ചിരുന്ന ഏത്തം പ്രവര്‍ത്തിപ്പിച്ചിരുന്നത് അവരെ വളരെ അധികം ആകര്‍ഷിച്ചിരുന്നു.ഒരുദിവസം മങ്കടയുടെ ഹൃദയഭാഗത്തുള്ള ചന്തകുളത്തില്‍ നിന്നും അടുത്തപാടത്തേക്ക് വെള്ളം തേവുന്നത് കണ്ടുമനസ്സിലാക്കി, വെള്ളംതേവി തൊഴിലാളികള്‍ പോയ സമയം അവര്‍ വെള്ളം തേവാന്‍ തുടങ്ങി.കൈവരിയും ഏത്തകൊട്ടയും പാലത്തില്‍ നിന്നുകൊണ്ടൊരാള്‍ കുളത്തിലേക്കിറക്കി.സാധാരണ ഗതിയില്‍ ഏത്തകൊട്ടയില്‍ വെള്ളം നിറഞ്ഞാല്‍ പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള കയര്‍വലിച്ച് ലിവര്‍ ആക്ഷനിലാക്കി യാന്ത്രിക സഹായമുണ്ടാക്കി വെള്ളകൊട്ട മേലോട്ടു കയറ്റുകയാണ് പതിവ്.എന്നാല്‍ ഒരു ഗൂര്‍ഖ ഏത്തകൊട്ട താഴെക്ക് ഇറക്കിയപ്പോള്‍, വെള്ളം നിറയുന്നതിനു മുമ്പായി മറ്റുരണ്ടുപ്പേര്‍ വലിച്ചതോടെ പട്ടാളക്കാരന്‍ വെള്ളത്തില്‍ വീണതുമെല്ലാം രസകരമായ കാഴ്ചയായി.


സമുദായ മൈത്രിയുടെ പ്രകടമായ പല സംഭവങ്ങളും ഈ ഗ്രാമത്തിനു അനുഭവവേദ്യമായിരുന്നു.ഒരവസരത്തില്‍ കേരളത്തിന്റെ വീരപുത്രന്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഇലക്ഷന്‍ പ്രചരണാര്‍ത്ഥം മങ്കട വന്നിരുന്നു.അന്ന് മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡ് മെംബറുകൂടിയായിരുന്നു അദ്ദേഹം.മറ്റൊരു ഡിസ്ട്രിക്ക് ബോര്‍ഡ് മെംബറുകൂടിയായ ശ്രീവല്ലഭ രാജ (ഉണ്ണികിടാവ് തമ്പുരാന്‍ )അവറുകളുടെ പത്തായപുരയിലേക്ക് എന്നോടൊപ്പം പോവുകയുണ്ടായി.അസര്‍ നമസ്കാരത്തിനു സമയമായപ്പോള്‍ അബ്ദുറഹിമാന്‍ സാഹിബ് "എനിക്ക് നമസ്കാരത്തിനു സമയമായി കുറച്ച് വെള്ളം വേണം എന്നുപറഞ്ഞപ്പോള്‍ തമ്പുരാന്‍ തന്റെ പത്തായപുരക്കു താഴെയുള്ള കുളത്തില്‍ നിന്നും അംഗശുദ്ധിവരുത്തുന്നതിനും തുടര്‍ന്ന് തന്റെ നീണ്ട ഖദര്‍ഷാള്‍ കോലായയില്‍ വിരിച്ച് അബ്ദുറഹിമാന്‍ സാഹിബ് നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്തു.മാപ്പിളമാര്‍ക്ക് വീടിന്റെ തിണ്ണയില്‍പോലും കയറാന്‍ അനുവാദമില്ലാതിരുന്നകാലമായിരുന്നു എന്നതാണ് ഓര്‍മ്മിക്കപ്പെടേണ്ടത്.


 
-->
മങ്കടയുടെ -വിദ്യാഭ്യാസചരിത്രം
അനാചാരങ്ങളും ദുരാചാരങ്ങളും നിലനിന്നിരുന്നകാലത്ത് സാമ്പത്തികാസമത്വങ്ങളോ,ജാതിമതപരിഗണനകളോ ബാധകമാകാതെ എല്ലാവര്‍ക്കും എല്ലാവര്‍ക്കും വിദ്യാലയപ്രവേശം ലഭിച്ച ഒരുനാടാണ് മങ്കട.
കഴിഞ്ഞനൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ മങ്കട കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു.ശ്രീ.വേലു എഴുത്തച്ഛന്റെ നാമം സ്മരിക്കപ്പെടേണ്ടതാണ്.ഇവയില്‍പലതും പില്‍കാലത്ത് പ്രൈമറിസ്കൂളുകളായി.പതിനെട്ടാംനൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ ആധുനികവിദ്യാഭ്യാസത്തിനുതകുന്ന "ടോട്ടണ്‍ഹാംഎലിമെന്ററി സ്കൂള്‍" പോലെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടു.ഈ സ്ഥാപനമാണ് 1906ല്‍പഞ്ചായത്തിലെ ആദ്യത്തെ പ്രൈമറിസ്ക്കൂളായി മാറിയത്.തുടര്‍ന്ന് ഇത് താലൂക്ക് ബോര്‍ഡും1921ല്‍ ഡിസ്ട്രിക്ക്ബോര്‍ഡും ഏറ്റെടുത്തു.അതെ വര്‍ഷംതന്നെയു.പിയായും1957ല്‍ ഹൈസ്ക്കൂളായും അപ്ഗ്രേഡ്ചെയ്തതാണ് ഇന്നത്തെ മങ്കട ഗവ:ഹൈസ്ക്കൂള്‍.
സമാനകാലഘട്ടത്തില്‍ തന്നെ മങ്കട എഡ്യുകേഷന്‍ ലീഗിന്റെകീഴില്‍ പന്ത്രണ്ടോളം വരുന്ന വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.അവയില്‍ അബോളിഷ്ചെയ്തുപോയ ഒരു സ്ഥാപനമാണ് ചേരിയം പഞ്ചമസ്കൂള്‍.
1910ല്‍ ചേരിയത്തും1920ല്‍ വെള്ളില,കര്‍ക്കിടകം,കൂട്ടില്‍ എന്നിവിടങ്ങളിലും 1930കളില്‍ കടന്നമണ്ണ
നോര്‍ത്ത്,കടന്നമണ്ണ സൗത്ത് 1950കളില്‍ പുളിക്കല്‍പറമ്പ് പ്രദേശത്തും1970കളില്‍ കുഴാപറമ്പ്,കടന്നമണ്ണ പഞ്ചായത്തുപടി എന്നിവിടങ്ങളിലും സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.

സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങള്‍
സര്‍വ്വശ്രീ.വേലുകുട്ടി മേനോന്‍,ഗോപാലകൃഷ്ണപണിക്കര്‍,വെങ്കിടാതിരിഅയ്യര്‍,പാപ്പു എഴുത്തച്ഛന്‍,പാര്‍വ്വതി ടീച്ചര്‍,ആറങ്ങോട്ട്ഗോവിന്ദന്‍ നായര്‍,കെ.സാമിമാസ്റ്റര്‍,പാച്ചുട്ടിമാസ്റ്റര്‍,പി.കമ്മാലിമാസ്റ്റര്‍,കുഞ്ഞാലിമുസ്‍ ലിയാര്‍,കെ.ചാത്തുകുട്ടിമാസ്റ്റര്‍,കോപ്പന്‍നായര്‍,കുഞ്ചുനായര്‍,അച്യുതന്‍ മാസ്റ്റര്‍.
-->
ആരാധനാലയങ്ങള്‍

മതസൗഹാര്‍ദ്ധത്തിനും പേരുകേട്ട മങ്കടയില്‍ വിവിധ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ നിലനില്‍ക്കുന്നു.കൂട്ടില്‍ ശിവക്ഷേത്രം,മങ്കട,ആയിരനാഴി,കടന്നമണ്ണ കോവിലകങ്ങളിലെ ക്ഷേത്രങ്ങള്‍ കര്‍ക്കിടകത്തെ മുത്തേടത്ത് ക്ഷേത്രം,നൂറ്റാണ്ടുകള്‍ പിന്നിട്ട കടന്നമണ്ണ ജുമാഅത്ത് പള്ളി,കൂട്ടില്‍ പള്ളി,വെള്ളിലപള്ളി,മങ്കട ജുമാമസ്ജിദ് എന്നിവയും കരിമലയിലെ കൃസ്ത്യന്‍പള്ളിയും മതസൗഹാര്‍ദ്ധത്തിന്റെ ചിഹ്നങ്ങളാണ്.
-->
ജലസേചനം
പഞ്ചായത്തിന്റെ കിഴക്കെ അതിര്‍ത്തിയില്‍ നിന്നും ഉത്ഭവിച്ച് പടിഞ്ഞാറ് കടലുണ്ടിപുഴയില്‍ ചെന്നുചേരുന്ന ഏകദാശം എട്ടുകിലോമീറ്റര്‍നീളമുള്ള ഏകനീര്‍ച്ചാല്‍ മാത്രമാണ് പഞ്ചായത്തിലെ ഏക ജലസ്രോതസ്.പഞ്ചായത്ത് പുറമ്പോക്ക് രജിസ്റ്റര്‍ അനുസരിച്ച് മുപ്പതോളം പൊതുകുളങ്ങളും എട്ട്കിലോമീറ്റര്‍ നീളംവരുന്ന നീര്‍ച്ചാലിനുംഉപചാലിനുംകൂടി ഇരുപതോളം ചിറകളുണ്ട്.
ചെറുകിട ജലസേചനചിറകള്‍
1.പൂവപ്പറ്റചിറ 2.അരുതിരുത്തിചിറ
3.ഇല്ലത്തുപടിചിറ
4.എടമണ്ണില്‍ ചിറ
5.നെല്ലാംക്കോട്ടില്‍ ചിറ
6.പുളുകുഴിചിറ
7.ഇല്ലിക്കല്‍ ചിറ
8.അത്താണിക്കല്‍ ചിറ
9.കല്ലേങ്ങല്‍ചോലചിറ
10.പൂഴിക്കുന്ന്ചിറ
11.നടുമണ്ണില്‍ചോലചിറ
12.മണ്ണാത്തി ചിറ
13.ചോഴിപ്പാലംചിറ
14.മടയങ്ങാട്ട്ചിറ
15.കുണ്ടറോന്‍ ചിറ
16.കൂട്ടപ്പാലചിറ
17.മാങ്കൂത്ത്ചിറ
18.മുടവക്കാട്ട് ചിറ
19.വിളക്കത്തലചിറ
20.പഞ്ചായത്ത്ചിറ
-->
സഹകരണ മേഖല

1920കളില്‍ മങ്കട കോവിലകത്തെ കേരളവര്‍മ്മ രാജ മുന്‍കൈ എടുത്ത് സ്ഥാപിച്ച വിവിധേദ്ദേശ ഐക്യനാണയ സംഘമാണ് പഞ്ചായത്തിലെ ആദ്യ സഹകരണ സംരംഭം.ഇന്ന് ഈ സംഘം നിലവിലില്ല.ശ്രീ.വി.ആര്‍ നെടുങ്ങാടി മാനേജരായി ഒരു കണ്‍സ്യൂമര്‍ സ്റ്റോറും പ്രവര്‍ത്തിച്ചിരുന്നു.
എം.സി. കേരളവര്‍മ്മ രാജ,പി.വാസുദേവന്‍ നമ്പീശന്‍,കെ.ടി കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍,കെ.ടി.കേശവപണിക്കര്‍,എലിക്കോട്ടില്‍ കുഞ്ഞിമമ്മു,പുല്ലോട്ട് ഉണ്ണീന്‍ മാസ്റ്റര്‍,കൊടുവള്ളി വേലായുധന്‍ നായര്‍,കിഴക്കേപ്പാട്ട്ഗംഗാധരമേനോന്‍,നാരായണ അയ്യര്‍,എം.മരക്കാരുകുട്ടിഹാജി..ഗോവിന്ദന്‍ നായര്‍ എന്നിവര്‍ ആദ്യകാല സഹകാരികളാണ്.
 

മങ്കട-സവിശേഷതകള്‍
1.പേരിന്റെ ഉത്പത്തി.
പടി‌‌ഞ്ഞാറ് പന്തലൂര്‍മലയും,വടക്ക് നെന്‍മിനി മലയുംകിഴക്ക് മുള്ള്യാകുര്‍ശി ചേര്‍ന്ന കേട്ടമല വെള്ളാരം കുന്നും,തെക്ക് പെരുംപറമ്പ്,പടുവില്‍കുന്ന്,മുത്തപ്പന്‍പാറ ഇവയ്കിടയിലാണ് മങ്കട സ്ഥിതി ചെയ്യുന്നത്.മങ്കട അംശത്തില്‍ ആറ് ദേശങ്ങളാണ് ഉണ്ടായിരുന്നത്മങ്കട,വെള്ളില,കര്‍ക്കിടകം,കടന്നമണ്ണ,‌ ഞാറക്കാട്ട് (ചേരിയം),കൂട്ടിലായ്(കൂട്ടില്‍)എന്നിവയായിരുന്നു അവ.
കിഴക്ക് ഭാഗത്തുള്ള പന്തലൂര്‍ മലയിലെ മാന്‍പേടകള്‍ കോവിലകത്തിനു കിഴക്കുള്ള തോടുകടന്നുവന്നതിനെ അനുസരിച്ച് "മാന്‍കടവ്"ലോപിച്ച് മങ്കടയായി മാറി എന്നൊരൈതീഹ്യമുണ്ട്.അതല്ല 'മണ്‍കട്ട 'എന്ന പദത്തില്‍ നിന്നും വന്നതാണെന്നും പറയുന്നു.'മന്‍' എന്ന അറബി വാക്കും 'കിട' എന്ന മലയാളംവാക്കും ചേര്‍ന്ന് ഉണ്ടായ 'മന്‍കിട'(ആര്‍കിട)കാലന്തരത്തില്‍ മങ്കടയായി തീര്‍ന്നതാവാം എന്നും കരുതുന്നുണ്ട്.ഈ പ്രദേശത്തെ 'മങ്കമാരെ 'തേടി മുന്‍കാലങ്ങളില്‍ നായന്‍മാര്‍ സംബന്ധത്തിനായി വന്നിരുന്നെന്നും അങ്ങനെ മങ്കമാരുടെ നാട് മങ്കടയായതായും വിശ്വസിക്കുന്നവരുണ്ട്.എന്തായാലും മതസൗഹാര്‍ദ്ധം കൊണ്ടു അനുഗ്രഹീതമാണ് ഈ നാട്.

2.ഇരിങ്ങാട്ടു പറമ്പിലെ അയിരുമടകള്‍.

1792 -ാംമാണ്ടില്‍ മങ്കടയില്‍ ഇരുമ്പയിര് ഖനനം,ഉരുക്കല്‍ എന്നിവ ഉണ്ടായിരുന്നതിന് തെളിവായി നാടിന്റെ പലഭാഗത്തും അയിരു മടകള്‍ കാണാനാവും.

3.ചന്തകുളം
കോവിലകവമായി ബന്ധപ്പെട്ട പലകാര്യങ്ങള്‍ക്കും ആളുകള്‍ മങ്കടയില്‍ വരികയും പോവുകയും ചെയ്തകാലത്താണ് ചന്തകുളം നിര്‍മ്മിച്ചത്.
1900 -ാംമാണ്ടില്‍ ശ്രീ.വലിയത്തൊടി കടുങ്ങുണ്ണിപണിക്കരാണ് ഈ കുളം നിര്‍മ്മിച്ചതെന്നുകരുതുന്നു.എന്നാല്‍ ഇന്ന് കുളത്തിന്റെ സ്ഥാനത്ത് ഒരുകിണറെയുള്ളു.

4.ആയുര്‍വേദ ആശപത്രി
മങ്കടകോവിലകത്തെ റാവുബഹദൂര്‍ എം.സി കൃഷ്ണവര്‍മ്മരാജയുടെ സ്മാരകമായി നിര്‍മ്മിച്ചതാണ്.

5.പോസ്റ്റ്ഓഫിസ്
1906ജൂലൈ 1ന് മങ്കടകോവിലകത്തിന്റെ പടിപ്പുരയിലാണ് മങ്കട പോസ്റ്റ്ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്.

1 comment:

  1. Book a resort at cheap and affordable price with all the activities like rafting, kayaking and jungle safari etc. Visit Dandeli in Karnataka for a better experience. To book now visit the website:
    Dandeli Resorts Price

    ReplyDelete