flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

കാഴ്ചപ്പാട്




കാഴ്ചപ്പാട് 

ലക്ഷ്യംപാളിപോകുന്ന അധ്യാപക -രക്ഷാകര്‍തൃസമിതികളും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും

വിദ്യാലയങ്ങളുടെ സമഗ്രമായ വികസനത്തിന് അധ്യാപക -രക്ഷാകര്‍തൃസമിതികളുടെ(PTA) ഇടപെടലിന്റെ ആവശ്യകത പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.ഇതിനുപുറമേ 2013മുതല്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി(SMC)എന്ന ഒരു സമിതികൂടിനിലവില്‍ വന്നതോടെ ഭൗതികവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ശക്തമായ വേദികളായി.എന്നാല്‍ പലസ്കൂളുകളിലും ഇതിന്റെ പ്രവര്‍ത്തനം രൂപീകരണഘട്ടംമുതല്‍ക്കുതന്നെ ശരിയായ രീതിയിലല്ലാതെ പോകുന്നത് കാണാവുന്നതാണ്.അമിതമായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ പി.ടി./ എസ്.എം.സി രൂപീകരണത്തില്‍ കടന്നുവരുമ്പോള്‍ ഈ സമിതികളുടെ ലക്ഷ്യപ്രാപ്തിതന്നെതാളം തെറ്റുന്നു.

ഇന്നെനിയ്ക്ക് ഇത്തരത്തിലുള്ള ഒരനുഭവത്തിന് സാക്ഷിയകേണ്ടിവന്നു.എന്റെ മകന്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ ഏഴാംക്ലാസിലാണ് പഠിക്കുന്നത്.അവന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വളരെ താല്പര്യത്തോടെയാണു ഞാന്‍ ആ സ്കൂളിലെ എന്റെ ആദ്യ പി.ടി.എ ജനറല്‍ ബോഡിക്കായിപോയത്. രണ്ടു കാര്യങ്ങള്‍
കൊണ്ടായിരുന്നു എനിക്ക് സന്തോഷംതോന്നിയത്.ഒന്ന് ഞാന്‍ പഠിച്ചസ്കൂള്‍,രണ്ടാമതായി അവിടെ ഒരു രക്ഷിതാവായി പി.ടി.എ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും അവനവന്റെ സ്കൂളിനായി എന്തെങ്കിലും ചെയ്യാനും കഴിയും എന്ന ആത്മവിശ്വാസം.പതിവുപോലെ റിപ്പോര്‍ട്ട് അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയും കഴിഞ്ഞതോടെ പി.ടി.എ പ്രവര്‍ത്തകസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പായി.അതുവരെ ശാന്തമായിരുന്ന അന്തരീക്ഷം എത്രപെട്ടന്നാണ് ബഹളമയ മായയത്. ജനറല്‍ബോഡി പിരിച്ചുവിടുന്നു,പുതിയ തീയതി അറീയ്ക്കുന്നു,വീണ്ടും ദിവസം മാറ്റുന്നു അവസാനം ജില്ലാപഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഒരുതെരഞ്ഞെടുപ്പ് നടത്തുന്നു.തല്‍പ്പരകക്ഷികള്‍ സ്ഥാനമേല്‍ക്കുന്നു.

മകന്‍ ആറാം ക്ലാസിലെത്തിയ കഴിഞ്ഞവര്‍ഷവും സ്ഥിതി ഇതുതന്നെ ഒരു ചെറിയ വ്യത്യാസം മാത്രം,എതിര്‍പാര്‍ട്ടിക്കാര്‍ ബഹിഷ്കരിച്ചതുകൊണ്ടു ഏകപക്ഷീയമായി തല്പരകക്ഷികള്‍ കടന്നുവരുന്നു.

പ്രൈമറിമുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്ഥാപനത്തില്‍ രൂപീകരിക്കുന്ന പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വിവിധമേഖലയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നും പരമാവധി 21 അംഗങ്ങളില്‍ പകുതിയില്‍ ഒന്ന് കൂടുതല്‍ രക്ഷിതാക്കളാകണമെന്നും അതില്‍തന്നെ പകുതിയിലേറെ വനിതാ സംവരണം പാലിക്കണമെന്നാണു പി.ടി.എ രൂപീകരണവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പറയുന്നത്.എന്നാല്‍ തോന്നിയപ്പോലെ ജാതിസംവരണങ്ങളൊക്കെ നടത്തിയാണ് ആ വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചത്.സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപ്പെടണമെന്ന് ആഗ്രഹിച്ച എന്നെ പോലെയുള്ളവര്‍ വാപൊളിച്ച് അന്തംവിട്ടുനില്‍ക്കുന്ന കാഴ്ചക്കാരായി.

കുറച്ചുദിവസങ്ങള്‍ക്കുശേഷം താങ്കളെ smc അംഗമാക്കിയിരിക്കുന്നുവെന്നും രൂപീകരണയോഗത്തിലെത്തണമെന്നു അറീയിച്ചുകൊണ്ടുള്ള പ്രധാന അധ്യാപികയുടെ അറീയിപ്പ് ലഭിച്ചു.കൃത്ത്യ ദിവസം തന്നെ യോഗത്തിലെത്തുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് ഇന്നത്തെ പി.ടി.എ ജനറല്‍ബോഡിവരെ എന്നെ ഒരുമീറ്റിംഗിനായി വിളിക്കുകയോ അറീയിപ്പ് നല്കുകയോ ചെയ്തില്ല.

ഈ സന്ദര്‍ഭത്തിലാണ് മേല്‍സൂചിപ്പിച്ച പി.ടി.എ ജനറല്‍ബോഡി ഇന്നു നടന്നത്.പതിവുകലാപരിപാടിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ചിലത്:

1.പി.ടി.എ പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പില്‍ ജാതിസംവരണം പാലിക്കേണ്ടതുണ്ടോ?ഉണ്ടെങ്കില്‍ ഏതു ഉത്തരവ് പ്രകാരം?
2.smc രണ്ടുമാസത്തിലൊരിക്കല്‍ കൂടണമെന്നുണ്ട് .കൂടാറുണ്ടോ?ഉണ്ടെങ്കില്‍ എത്രതവണ? അംഗങ്ങളെ കൃത്ത്യമായി അറീയ്ക്കാറുണ്ടോ?
3.എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സ്ഥിരമായി വരാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കി പകരം ആളെ ഉള്‍പ്പെടുത്തീട്ടുണ്ടോ?

ഈചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഒരു ഉത്തരം നല്കാന്‍ യോഗം നിയന്ത്രിക്കുന്നവര്‍ക്കാകുന്നില്ല.പകരം എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് എന്ന അജണ്ടയിലേക്കു കടക്കുകയും പതിവുപോലെ എതിര്‍പാര്‍ട്ടിക്കാര്‍ ബഹിഷ്കരിക്കുന്നു സ്ഥിരം കലാപരിപാടിക്കാര്‍ കമ്മിറ്റിയിലെത്തുന്നു.കുറെയാളുകള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നരീതിയില്‍ അവിടെ ഇരിക്കുന്നു.

ഇവിടെയാണ് എന്റെ ചില സന്ദേഹങ്ങള്‍ നിങ്ങളുമായി ഞാന്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

1.സ്കൂളിനെ ശരിയായപാതയില്‍ മുന്നോട്ടുനയിക്കാന്‍ അധ്യാപകസമൂഹത്തിനു തുണയാകേണ്ട ഒരു കമ്മിറ്റിയില്‍ എത്തിപ്പെടാനുള്ള യോഗ്യത ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലുള്ള അംഗത്വമാണോ?

2.സ്കൂളുകള്‍പോലെയുള്ള നാളെയുടെ വികസന നിക്ഷേപകേന്ദ്രത്തില്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കാണോ കൂടുതല്‍ പ്രാധാന്യം നല്കേണ്ടത്?

3.സ്കൂള്‍ അധികാരികള്‍ ചുരുങ്ങിയപക്ഷം ഒരുപ്രാവശ്യമെങ്കിലും നിയമാവലികള്‍ വായിച്ചുനോക്കേണ്ടതല്ലേ?

എന്നാല്‍ ഇതൊന്നുമല്ലാത്ത എന്റെ നാട്ടിലെ പി.ടി.എ ജനറല്‍ ബോഡി അടുത്തവര്‍ഷത്തേക്കുള്ള ആവര്‍ത്തനത്തിനായി തയ്യാറായികഴിഞ്ഞു.
രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍കൊണ്ടു ശക്തമായ ഒരു പി.ടി./smc രൂപംകൊള്ളാന്‍ എന്നാണാവോ എന്റെ നാടുള്‍പ്പെടെയുള്ള പൊതുവിദ്യാലയങ്ങള്‍ക്കാവുക.

റേഷന്‍കടയിലെ കൊള്ളരുതായ്മകള്‍

കേരളംപലെയുള്ള സമ്പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനത്തില്‍ പൊതുവിതരണ സംവിധാനങ്ങളുടെ സ്വാധീനവും ആവശ്യകതയും പ്രത്യേകം സൂചിപ്പിക്കേണ്ടതില്ല.കുട്ടിയായിരുന്ന കാലത്തു രാവിലെ മദ്രസ്സയില്‍ (മതപഠനക്ലാസില്‍)പോകുന്നതിനു മുമ്പ് ആഴ്ചയില്‍ ഒരിക്കല്‍ ലഭിക്കുന്ന റേഷന്‍ അരിക്കായിഎല്ലാതിങ്കളാഴ്ചയും റേഷന്‍കടയില്‍ കാര്‍ഡ് വെയ്ക്കാന്‍പോയകാലം ഒരു ഗൃഹാതുരത്വം നല്കുന്ന ഓര്‍മ്മയായി ഇപ്പോഴും ഉണ്ട്.ആ റേഷന്‍ സംവിധാനമെല്ലാം പാടെ മാറി.ഇപ്പോള്‍ മാസത്തിലൊരിക്കലാണ്.അതും കൃത്ത്യതയൊന്നുമില്ല.ഇതെഴുതാന്‍കാരണം കഴിഞ്ഞ രണ്ടുദിവസവും റേഷന്‍കടയില്‍ ചെന്നപ്പോള്‍ ഒരു റേഷന്‍ കടയില്‍ മാത്രം(മങ്കടയില്‍ രണ്ടെണ്ണമുണ്ട്)മുഴുവന്‍ സാധനങ്ങളും ഇല്ല.ഓണമായതിനാല്‍ എ.പി.എല്‍ വിഭാഗത്തിന് അരി,മണ്ണെണ്ണ എന്നിവയ്ക്ക് പുറമേ ഒരുകിലോ പഞ്ചസാരയുമുണ്ട്.എന്തായാലും ഇന്ന് വെള്ളിയാഴ്ച്ച(സെപ്തംബര്‍ 12)രാവിലെ പത്ത്മണിക്ക് താഴെ റേഷന്‍കടയിലെത്തി.ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്.....
റേഷന്‍കടക്കാരനെ പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്.പഴയ പ്രാദേശിക രാഷ്ടീയക്കാരന്‍,മൂര്‍ച്ചയില്ലാകത്തി,റേഷന്‍സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കില്ല.ആളുകള്‍ക്ക് ടിയാന്‍ നല്കുന്ന ഔദാര്യമാണ് റേഷന്‍ എന്നതാണ് വെപ്പ് .ഏകദേശം ഒരു കൊല്ലത്തോളം ടിയാന്റെ ഭാര്യയുടെ പേരിലുള്ള ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും പകരം കട നടത്തിയ ആള്‍ തികച്ചും മാതൃകാപരമായി കടനടത്തികാണിച്ചു കൊടുക്കുകയും ചെയ്തു.എന്തു കൊള്ളരുതായ്മകള്‍ ചെയ്താലും ഞങ്ങള്‍ മങ്കടക്കാര്‍ക്ക് അനങ്ങാപ്പാറ നയമാണ്.ഗാന്ധിജി കഴിഞ്ഞാല്‍ സഹനത്തിനു അവാര്‍ഡുകൊടുക്കുന്നുണ്ടെങ്കില്‍ അത് മങ്കടക്കാര്‍ക്ക് കൊടുക്കണം.കുട്ടികളായിരിക്കുമ്പോള്‍ റേഷനരിക്ക് ഒരു രൂപകൂട്ടിയാല്‍,റേഷന്‍ കടയില്‍ അരിവരാതിരുന്നാല്‍ പപ്പായഇലയുടെ തണ്ടില്‍ മണ്ണെണ്ണ നിറച്ച് അന്തിമയങ്ങുന്ന നേരത്ത് പണികഴിഞ്ഞെത്തുന്ന സഖാക്കന്‍മാര്‍ നടത്തിയിരുന്ന പ്രതിഷേധങ്ങള്‍ തെല്ലും ആരാധനയോടെയാണ് എന്നെപോലെയുള്ള തലമുറ ഇപ്പോഴുംകാണുന്നത്.ഇന്ന് ഫെയ്സ്ബുക്ക് വിപ്ലവമായതിനാല്‍ സഖാക്കള്‍ക്കും ടിയാന്റെ വിഷയത്തില്‍ താല്പര്യമില്ല. അങ്ങിനെയുള്ള കഥാപാത്രത്തിന്റെ അടുത്തേക്ക് ഞാന്‍ ചെല്ലുന്നു.സാധനങ്ങള്‍ ചോദിക്കുന്നതോടെ മണ്ണെണ്ണയില്ല ,കിട്ടുമ്പോള്‍ തരാം എന്ന അഹങ്കാരത്തോടെയുള്ള മറപടിയും .ആരുമില്ലാത്തതിനാല്‍ ടിയാനോട് നയത്തില്‍ പറഞ്ഞു എന്തിനാണ് പാവങ്ങള്‍ക്കു കിട്ടേണ്ട സാധനങ്ങള്‍ ഇങ്ങിനെ കൊടുക്കാതിരിക്കുന്നത്.അതോടെ കാര്യങ്ങള്‍ ഗൗരവത്തിലായി.ടിയാന്‍ കണ്ടതുകൂട്ടിക്കോ എന്ന രീതിയില്‍ ഇതൊക്കെ എനിക്ക് പുല്ലാണെന്ന ഭാവത്തില്‍ പെരുമാറിയപ്പോള്‍ എന്നിലെ പഴയസഖാവ് ഒന്നു ഉണര്‍ന്നു.മങ്കടമേലെ ഒരു റേഷന്‍കടകൂടി ഉണ്ടെന്നും അവിടെ എപ്പോഴും സാധനങ്ങളുണ്ടെന്നും നിനക്ക് മാത്രം സാധനം ലഭിക്കാതിരിക്കുന്നത് എങ്ങിനെയാണെന്നും ചോദിച്ചപ്പോള്‍ ടിയാന്‍ എന്നെ വെല്ലുവിളിക്കുകയാണ് ചെയ്തത് മങ്കടയല്ല ഈ സമീപപ്രദേശത്ത് മണ്ണെണ റേഷന്‍കടകളില്ലാ എന്ന രീതിയില്‍ പറഞ്ഞപ്പോള്‍ ,പിന്നെ എപ്പോഴാണ് നിനക്കിത് തരാന്‍ കഴിയുക എന്ന സമാധാനത്തിന്റെ അവസ്ഥയിലേക്കു ഞാന്‍ വരികയും കാര്യങ്ങളൊന്ന് അന്വേഷിക്കാന്‍ തീരുമാനിക്കുകയുംചെയ്തു.
തുടര്‍ന്ന് മങ്കട മേലെയുള്ള റേഷന്‍ ഷോപ്പില്‍ നിന്നും മണ്ണെണ്ണയടക്കമുള്ള സാധനങ്ങള്‍ വാങ്ങുകയും ചെയ്തു(തറവാടുവീട്ടിലെ കാര്‍ഡും കയ്യിലുണ്ടായിരുന്നു).വീണ്ടും മണ്ണെണ്ണ ചലഞ്ചിനായി(ഇപ്പോള്‍ ചലഞ്ചിന്റെ കാലമല്ലേ!) നമ്മുടെ കഥാപാത്രത്തന്റെ അടുത്തേക്കു വന്നപ്പോള്‍ കുറെ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ അവിടെയുണ്ടായിരുന്നു.അവരുടെ മുമ്പില്‍ വെച്ച് മണ്ണെണ കാണിച്ചു കൊടുത്ത് ഇനി എന്നാണെനിക്ക് മണ്ണെണ്ണ തരുന്നത് എന്നു ചോദിച്ചപ്പോഴും മിണ്ടതിരിക്കല്‍ നയമാണ് ടിയാന്‍ സ്വീകരിച്ചത്.അപ്പോഴാണ് ഞാന്‍ പരാതി പുസ്തകം ചോദിച്ചത്.അതോടെ കാര്യങ്ങള്‍ തകിടംമറിയുന്നു.പുലിയെ പോലെനിന്ന കഥാപാത്രം പൂച്ചയാകുന്നു.ഒന്ന് സമാധാനത്തോടെ നമ്മുക്ക് സംസാരിക്കാം എന്നു പറയുന്നു.നീ എനിക്ക് പരാതി പുസ്തകം തരികയോ അല്ലെങ്ങില്‍ നിന്റെ കച്ചവടത്തിന് ഞാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞ് പോലീസിനെ വിളിക്കണമെന്നും പറഞ്ഞിട്ടും പരാതി പുസ്തകം തരാന്‍ ടിയാന്‍ തയ്യാറായില്ല.എന്താണ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നത് ? എല്ലാവരും സ്വപ്നാടനത്തിലാണ്.സാധാരണക്കാരന് ലഭിക്കേണ്ട ഏറ്റവും ചുരുങ്ങിയ അവകാശങ്ങള്‍പ്പോലും കിട്ടുന്നുണ്ടോ എന്നന്വേഷിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്കാവുന്നില്ല.ഒരിക്കല്‍ സസ്പെന്‍‍ഡ് ചെയ്യപ്പെട്ട ലൈസന്‍സ് എന്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കി നല്കിയതെന്നറിയില്ല.ഞാനേതായാലും തുടര്‍നടപടികളുമായി മുന്നോട്ടുപോവുകയാണ്. അണ്ണാറകണ്ണനും തന്നാലായത്.

  സ്കൂള്‍ വാഹനങ്ങള്‍ അപകടകെണിയാകുമോ?

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നിന്നും പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തേക്ക് മോട്ടോര്‍ബൈക്കില്‍ യാത്രചെയ്തപ്പോളുണ്ടായ ഒരനുഭവമാണ് ഈ കുറിപ്പിനാധാരം.യാത്ര രാവിലെയായതിനാല്‍ സ്കൂള്‍ ബസ്സുകള്‍,വാനുകള്‍...തുടങ്ങി ധാരാളം വാഹനങ്ങള്‍ റോഡിലുണ്ട്.പലപ്പോഴും യാതൊരു സിഗ്നലുകളും നല്‍കാതെ സ്കൂള്‍ വാഹനങ്ങള്‍ തൊട്ടു മുമ്പില്‍ നിര്‍ത്തുന്നു.റോഡില്‍ നിന്നും അല്പംപോലും ഇറക്കി നിര്‍ത്താതെ കുട്ടികളെ കയറ്റുന്നതും കൂടി കണ്ടപ്പോള്‍,പെരിന്തല്‍മണ്ണ മുതല്‍ കൊപ്പം വരെയുള്ള മറ്റു സ്കൂള്‍ വാഹനങ്ങളെ കൂടി ഒന്നു ശ്രദ്ധിക്കാന്‍തോന്നി. രാവിലെ എട്ടിനും ഒമ്പതിനുമിടയിലായി ഇരുപത്തിയേഴു സ്കൂള്‍ വാഹനങ്ങള്‍ !യാതൊരുവിധ സിഗ്നലുകളും നല്‍കാതെ വളവുകളിലും തിരക്കുപിടിച്ച ഭാഗങ്ങളിലും നിര്‍ത്തുകയും കുട്ടികളെ കയറ്റുകയും അടുത്തലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യുന്ന കാഴ്ചകാണാന്‍ രാവിലെ റോഡിലേക്ക് ഇറങ്ങിനിന്നാല്‍ മതി.തൊട്ടുപിറകെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിക്കുകയോ ബ്രേക്കിടുകയോ ചെയ്യുന്നത് സാധാരണ സംഭവങ്ങള്‍.ഒരപകടം സംഭവിക്കുമ്പോള്‍ മാത്രം ചര്‍ച്ചചെയ്തു തള്ളികളുയുന്ന വിഷയം.സ്കൂള്‍ വാഹനങ്ങള്‍ എന്നത് വിദ്യാര്‍ത്ഥികളെയും സാധാരണ ബസ് യാത്രക്കാരെയും സംബന്ധിച്ച് അനുഗ്രഹമാണെന്നകാര്യത്തില്‍ സംശയമില്ല.പക്ഷേ യാതൊരു മര്യാദകളും പാലിക്കാതെ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇപ്രകാരം വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നേ മോട്ടോര്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും സ്കൂള്‍വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നടത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.(വളരെ നല്ലനിലയില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ മറന്നുകൊണ്ടല്ല ഈ കത്തെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.)

മുഹമ്മദ് ഇഖ്ബാല്‍.പി
മങ്കട ഓണ്‍ലൈന്‍
9447354397
( www.mankadaonline.blogspot.in)



9447354397
മുഹമ്മദ് ഇഖ്ബാല്‍.പി
പറച്ചിക്കോട്ടില്‍ ഹൗസ്
മങ്കട .പി.

മാനേജര്‍,
മഹീന്ദ്ര സര്‍വീസ് സെന്റര്‍,
(.ടി.എല്‍ പ്രൈ.ലിമിറ്റഡ്).
തിരൂര്‍കാട്,മലപ്പുറം.
സര്‍,
എന്റെ സഹോദര പുത്രന്‍ റമീസ് റോഷന്‍.പി (s/oമുഹമ്മദ് അഷ്റഫ്,പറച്ചിക്കോട്ടില്‍,മങ്കട) എന്നകുട്ടി 2013 ജനുവരി 8 ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ താങ്കളുടെ സ്ഥാപനത്തിനു മുമ്പില്‍ നടന്ന വാഹന അപകടത്തില്‍ മരണപ്പെട്ട വിവരം ഓര്‍മ്മയുണ്ടാവുമല്ലോ.ഇന്ന് (8/1/2014) അതിന്റെ ഒന്നാം വാര്‍ഷികമാണ്.എന്നെയും എന്റെ കുടുംബത്തേയും സംബന്ധിച്ചിടത്തോളം തീരാ ദു:ഖം അനുഭവപ്പെടുന്ന ദിവസങ്ങളാണിത്.ഈ അവസരത്തില്‍ താങ്കള്‍ ഇത്തരത്തിലുള്ള ഒരു കത്തെഴുതുന്നത് ഭാവിയിലെങ്കിലും ഒരപകടം അശ്രദ്ധമൂലം സംഭവിക്കാതിരിക്കാനാണ്.

2013 ല്‍ അപകടത്തിനുള്ള പ്രധാന കാരണം താങ്കളുടെ സ്ഥാപനത്തില്‍ നിന്നും അശ്രദ്ധമായി പുറത്തേക്കെടുത്ത മിനി മാക്സിമോ മഹീന്ദ്ര വാന്‍ നിയന്ത്രണാധീതമായി റോഡിലേക്ക് ഇറങ്ങുകയും റോഡിലുണ്ടായിരുന്ന ഒരു ബൈക്കില്‍ തട്ടുകയും അത് റമീസിന്റെ ബൈക്കിലിടിക്കുകയായിരുന്നു.മാത്രമല്ല ഈ വാന്‍ വികലാംഗര്‍ക്കായി മാറ്റം വരുത്തിയതു മായിരുന്നു.
ഇതൊക്കെ സൂചിപ്പിക്കാന്‍ കാരണം ആ വാഹനം പുറത്തേക്കെടുത്ത സമയത്ത് താങ്കളുടെ സ്റ്റാഫിലെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ അപകടം ഒരു പരിധിവരെയെങ്കിലും ഒഴിവാക്കമായിരുന്നു.
നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ പരാതിയുമായി മുന്നോട്ടുപോയില്ല.പക്ഷേ പ്രാദേശികവാസികളുടെ പ്രതിഷേധം കാരണം നിങ്ങള്‍ക്ക് കുറെ ദിവസം സ്ഥാപനം അടച്ചിടേണ്ടി വന്നു.ഇനിയെങ്കിലും അപകടം സംഭവിക്കാതിരിക്കാന്‍ താങ്കളുടെയും സ്റ്റാഫിന്റെയും ശ്രദ്ധ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.എന്റെ സഹോദരപുത്രനു വേണ്ടി പ്രാര്‍ത്ഥികണമെന്നുകൂടി അപേക്ഷിക്കുന്നു.
വിശ്വാസപൂര്‍വ്വം
മുഹമ്മദ് ഇഖ്ബാല്‍.പി



സോഷ്യല്‍ മീഡിയ


പ്രമുഖ സോഷ്യല്‍ മീഡിയായ ഫെയ്സ്ബുക്കില്‍ നിന്നും മങ്കടയിലുള്ള സൂഹൃത്തുകളുടെ പ്രസിദ്ധീകരിക്കാന്‍ യോഗ്യമായ എന്തെങ്കിലും സൃഷ്ടികളുണ്ടോയെന്ന് തപ്പുന്നതിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട ഒന്നാണ് ഈ കുറിപ്പിന്നാധാരം.മങ്കടയിലുള്ളവര്‍ പ്രത്യകിച്ചും പ്രവാസികള്‍ ഫെയ്സ്ബുക്കിനെ സജീവമാക്കുന്നത് തങ്ങള്‍ക്ക് ലഭിച്ചത് ഷെയര്‍ചെയ്യാനാണ്.വ്യത്യസ്ഥ രാഷ്ട്രീയ വിശ്വാസങ്ങളുള്ളവര്‍ തങ്ങളുടെ പക്ഷത്തിനനുകൂലമായതും എതിര്‍ ചേരിയെ പരിഹസിക്കുന്നതുമായവ ഉപയോഗപ്പെടുത്തുന്നു.രാഷ്ടീയ പ്രസ്ഥാനങ്ങളുടെ യുവജന വിഭാഗം തന്നെ സോഷ്യല്‍മീഡിയകള്‍ പ്രധാനമായും ഉപയോഗപ്പെടുത്തണമെന്ന് അവരുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ ഇതിന്റെ പ്രാധാന്യം എത്രയാണെന്നു മനസ്സിലാക്കാം.അറബ് വസന്തവും ഡല്‍ഹിയിലെ അണ്ണാഹസാരെയുടെ സത്യാഗ്രഹത്തിനു ലഭിച്ച പിന്തുണയും ഫെയ്സ്ബുക്ക് ,ട്വിറ്റര്‍പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ വഹിച്ച പങ്ക് ബോധ്യപ്പെടുത്തുന്നതാണ്.ഇതേ സമയത്തുതന്നെ ഇതില്‍ സ്വന്തം കുടുംബത്തിന്റെയും കൂട്ടുകാരുടെയും ചിത്രങ്ങളിട്ട് സന്തോഷം കൊള്ളുന്നവരുമുണ്ട്.ഇത്തരത്തിലുള്ള രണ്ട് എക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഇതെഴുതാനുള്ള പ്രചോദനമുണ്ടായത്.മങ്കടയിലെ ഒരാള്‍ തന്റെ നഗ്നത ജിംനേഷ്യം എന്ന രൂപത്തിലും മറ്റൊരാള്‍ തന്റെ മണിയറ കട്ടിലിരുന്ന് എടുത്ത ചിത്രവുമാണത്.ഇത് ഫെയ്സ്ബുക്കിലിട്ട് മാലോകരെ കാണിക്കാനായി ഷെയര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍ സ്വന്തം ഉപ്പയും, ഉമ്മയും, സഹോദരനും, സഹോദരിയും,ഭാര്യയും,കുട്ടികളും,പഠിപ്പിച്ച അധ്യാപകനും ഇതു കാണുന്നുണ്ടല്ലോ എന്ന ബോധം ഈ സുഹൃത്തക്കള്‍ ഓര്‍ത്തിരുന്നോ എന്നറിയില്ല.എന്തായാലും ഞാന്‍ ചോദിക്കാതെ തന്നെ എന്റെ എക്കൗണ്ടിലേക്ക് ഇതുവന്നു.ഒരാള്‍ക്ക് വളരെ മാന്യമായി 'ഇതുവേണമായിരുന്നോ'എന്ന് ഞാന്‍ കമന്റ് ചെയ്തു. ഒരു രസത്തിനായി പോസ്റ്റ് ചെയ്യുന്ന ഇത്തരം വൃത്തികേടുകള്‍ ഒരു പക്ഷേ ബൂമാറങ്ങായി വരുമെന്നു നമ്മുടെ സുഹൃത്തുക്കള്‍ മനസ്സിലാക്കിയെങ്കില്‍!പ്രത്യകിച്ചും ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം വര്‍ദ്ധിക്കുമ്പോള്‍.




മങ്കടക്ക് എന്തുപറ്റി?

മങ്കട എന്നെങ്കിലും ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍ അത് മങ്കടയുടെ മതേതര കാഴ്ചപ്പാടിന്റെയും മതസൗഹാര്‍ദ്ധത്തിന്റെയുംസാംസ്കാരിക -കായിക മികവിന്റെയും അടിസ്ഥാനത്തിലായിരുന്നു.1921ല്‍ മലബാര്‍കലപം നടക്കുമ്പോള്‍ ഏറനാട്-വള്ളുവനാട് പ്രദേശങ്ങളിലെ ജന്മി-കുടിയാന്‍ വിഭാഗം പ്രധാനമായും ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നതിനാല്‍ പലപ്പോഴും വര്‍ഗ്ഗീയലഹളയുടെ രൂപത്തിലാവാന്‍ സാധ്യതയേറെ ഉണ്ടായിരുന്നകാലത്ത് എല്ലാവര്‍ക്കും മാതൃകയായി ഹിന്ദു-മുസ്ലീം ഐക്യംകാത്തുസൂക്ഷിക്കാന്‍ തയ്യാറായ നാടാണ് മങ്കട.അതിനുള്ള തെളിവുകളായി മങ്കട ജുമാമസ്ജിദും പടുവില്‍ക്കുന്നിലെ തെങ്ങുകളും ഇന്നും നിലനില്‍ക്കുന്നു.പിന്നീടും ഈ പരസ്പര ബഹുമാനം നിലനിന്നതിനു് ഉദാഹരണമാണ് മൂത്തേടത്ത് മനയും തയ്യില്‍ മറിയുമ്മയും പള്ളിക്കും ക്ഷേത്രത്തിനുംനല്കിയ സ്ഥലങ്ങള്‍.
സാസ്കാരിക മേഖലയില്‍ മങ്കട രവിവര്‍മ്മ എന്ന ദേശീയ ഛായഗ്രാഹകന്‍ മങ്കടയുടെ യശസ്സ് വാനോളം ഉയര്‍ത്തി.ഹംസ തയ്യില്‍,അസീസ് മൗലവി …...തുടങ്ങി വിവിധ മത-സാസ്കാരിക മേഖലയില്‍ നിന്നുള്ളവര്‍ ഒട്ടേറെ.....കായിക മേഖലയില്‍ ഫുട്ബോളില്ലാതെ മങ്കടയില്ല …...ഇതെല്ലാം നമ്മള്‍ സ്വകാര്യമായി കൊണ്ടുനടക്കുന്ന അഭിമാന ചിഹ്നങ്ങളാണ്.ഇത്രയും ആമുഖമായി പറയണമെങ്കില്‍ ചിലകാര്യങ്ങളെങ്കിലും അശുഭകരമായി മങ്കടയില്‍ നടക്കുന്നു എന്നു പറയാനുള്ള ആത്മധൈര്യംകിട്ടാനാണ്.

ഇന്ന് രാവിലെ പത്രം എടുത്തുവായിച്ചപ്പോഴാണ് ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിച്ച കാര്യം വീണ്ടുംഓര്‍മ്മയിലെത്തിയത്.കേരളത്തിലിപ്പോള്‍ ചിലര്‍ക്കെങ്കിലും കുഞ്ഞുങ്ങള്‍ ബാധ്യതയായി തീര്‍ന്നിരിക്കുന്നു.മൃഗീയമായി കുഞ്ഞുങ്ങളെ ഇല്ലാതാക്കാന്‍ നൊന്തുപ്രസവിച്ച് അനുഭവമുള്ള അമ്മമാര്‍തന്നെ തയ്യാറാവുന്ന വാര്‍ത്തയില്‍ മങ്കടയുടെ പേരുംവന്നത് വളരെ വേദനയോടെയാണ് നമ്മള്‍ അറിഞ്ഞത്.അത്യാര്‍ത്തിയും ആഡംബരത്തോടുള്ള ഭ്രമവും പെട്ടെന്ന് പണക്കാരാവാനുള്ള മോഹവും മനുഷ്യനെ ചെകുത്താനാക്കുന്നു.മങ്കടയിലെ റംലത്ത് എന്ന ദേവിക അന്തര്‍ജനത്തെ സംബന്ധിച്ചിടത്തോളം സ്ഥിതി മറ്റൊന്നല്ല.അദിതി എന്നത് സ്വന്തമല്ലെങ്കിലും ഒരമ്മ ജന്മംനല്‍കിയതാണെന്ന് ഒരു നിമിഷം ഓര്‍ക്കാതെ പോയത് മതവിശ്വാസത്തിലും ജീവിതത്തിലും ഇല്ലാതെപോയ നന്മയുടെ കാഴ്ചപ്പാടിന്റെ കുറവാണെന്നു പറയാം.മങ്കടക്കാര്‍ക്കിതു ഇനി ആവര്‍ത്തികാതിരിക്കാനുള്ള പാഠമാകണം.വളരുന്ന തലമുറകള്‍ക്ക് തിന്മയുടെ പ്രതീകമായി കാണിക്കാവുന്ന ഉദാഹരണമാവണം മറക്കാനാഗ്രഹിക്കുന്ന ഈ സംഭവം.
യുവതലമുറ ആര്‍ത്തിയോടെ ആഡംബരത്തിന്റെ പിന്നാലെ ഓടുമ്പോള്‍ രക്ഷിതാക്കള്‍(മാതാപിതാക്കള്‍ മാത്രമല്ല സമൂഹവും) ഇടപ്പെടേണ്ട അവസരങ്ങളില്‍ അതില്ലാതെ പോയതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ പലരൂപത്തിലും പ്രത്യക്ഷപ്പെടാന്‍ ഇടയാക്കുന്നത്.ഏതായാലും സമീപകാലത്തെ സോളാര്‍ തട്ടിപ്പില്‍ വരെ മങ്കടയുടെ പേരുവന്നു എന്നത് സമൂഹത്തിലുണ്ടാകേണ്ട ജാഗ്രതയുടെ കുറവാണെന്നു പറയാതെ വയ്യ.തുടക്കത്തില്‍ സൂചിപ്പിച്ച മങ്കടയുടെ യശസ്സ് മറ്റൊരു രൂപത്തിലാകാന്‍ കാലമേറെ വേണ്ടിവരില്ലെന്ന കാഴ്ചപ്പാടോടെ നിങ്ങളുടെ പ്രതികരണത്തിനായി സമര്‍പ്പിക്കുന്നു.

കാഴ്ചപ്പാട്
പ്രതികരണം ജന്മസിദ്ധമാണ്.സമൂഹത്തില്‍ പ്രതികരണങ്ങള്‍ ഗുണദോഷഫലങ്ങള്‍ ഉണ്ടാക്കുമെങ്കിലും തത്സമയങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ അതു സമൂഹത്തിലുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല.പ്രതികരണശേഷി നഷ്ടപ്പെടുമ്പോഴാണ് തിന്മയുടെ പക്ഷം വിജയിക്കുന്നത്.പ്രതികരണത്തിനായി വളരെയേറെ മാധ്യമങ്ങളുണ്ട്.നമ്മുടെ ബ്ലോഗിനും പ്രതികരിക്കാതിരിക്കാനാവ്വില്ല.ഇവിടെ ഒരുപക്ഷമേയുള്ളു നന്മയുടെ പക്ഷം.നിങ്ങള്‍ ആ പക്ഷത്താണെങ്കില്‍ പ്രതികരിക്കാം.മങ്കടയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍.ഇന്നു മുതല്‍ കാഴ്ചപ്പാട് എന്നപ്പേരില്‍ പ്രതികരണത്തിനായി ഒരു ലിങ്ക് ഉള്‍പ്പെടുത്തുന്നു.

ബ്ലോഗര്‍

No comments:

Post a Comment